ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽനിന്നു യുവതലമുറയെ രക്ഷിച്ചു നിർത്താൻ മഹായജ്ഞം വേണമെന്നു തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ രൗദ്രഭാവമാണ് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളെന്നും മന്ത്രി പറഞ്ഞു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവാക്കളെ മാനസിക പ്രശ്‌നങ്ങളിലേക്കു നയിക്കുന്ന നിരവധി സാഹചര്യങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്‌നങ്ങൾ പ്രായോഗികമായി കൈകാര്യം ചെയ്യുന്നതിനുള്ള പൊതു സാമൂഹികബോധം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരോടു മനശാസ്ത്രപരമായ സമീപനമാണു വേണ്ടത്. മരുന്നിനൊപ്പം ജീവകാരുണ്യ ബോധത്തോടെയുള്ള സമീപനമാണ് ഇവരുടെ പരിചരണത്തിൽ ആവശ്യം.  മാനസികവും ശാരീരകവുമായ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കു കൈത്താങ്ങാകാൻ സമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

മാനസികാരോഗ്യ കേന്ദ്രത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ. മുരളീധരൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. ബിന്ദു മോഹൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ശാന്ത, ജില്ലാ മെഡിക്കൽ ഓഫിസർ (ഐ.എസ്.എം.) ഡോ. ടി.എസ്. ജയൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടി. സാഗർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.