സർക്കാർ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും നാടിൻറെ പുരോഗതിയും എല്ലാം വിഭാഗം ജനങ്ങൾക്കിടയിലും ചര്‍ച്ച ചെയ്യപ്പെടണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് മുന്നോടിയായി തൊടുപുഴ മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥ സംവിധാനവും ജനങ്ങളും തമ്മിലുള്ള അടുത്ത ബന്ധം നാടിന്റെ പുരോഗതിക്ക് അത്യാവശ്യമാണ്. അത്തരത്തില്‍ ഏവരെയും ഒരുമിച്ചു നിര്‍ത്തിയുള്ള മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നത്. നമ്മുടെ സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്. അതിദരിദ്ര വിഭാഗത്തെ കൃത്യമായി കണ്ടെത്തി പുരോഗതി വിലയിരുത്താനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആ മേഖലയില്‍ ചെയ്യാനും മികച്ച ഇടപെടല്‍ നടക്കുന്നു . 2025 നവംബര്‍ 1 ആകുമ്പോള്‍ അതിദരിദ്ര രഹിത സംസ്ഥാനമാകാന്‍ നമുക്ക് സാധിക്കും. സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ച വെയ്ക്കുന്നത്. ഭരണ സംവിധാനത്തിലൂടെ മികച്ച സേവനം ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസിന്റെ തൊടുപുഴ നിയോജകമണ്ഡല സംഘാടക സമിതി ചെയര്‍മാനായി പി. ജെ ജോസഫ് എം. എല്‍. എ, വൈസ് ചെയര്‍മാന്മാരായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, കണ്‍വീനറായി മൂന്നാര്‍ എല്‍. എ ഡെപ്യൂട്ടി കളക്ടര്‍ ദീപ കെ. പി എന്നിവരെ തെരഞ്ഞെടുത്തു. പഞ്ചായത്ത്തല സംഘാടക സമിതി യോഗങ്ങള്‍ ഈ മാസം 30 ന് മുന്‍പായി ചേർന്ന് തീരുമാനങ്ങള്‍ എടുക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

തൊടുപുഴ ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എ. ഡി എം ഷൈജു പി ജേക്കബ് യോഗത്തില്‍ സ്വാഗതവും ഡെപ്യൂട്ടി കളക്ടര്‍ ദീപ കെ. പി സംഘാടക സമിതി കരട് രേഖ അവതരണവും നടത്തി. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം. എ, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ്, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു, തൊടുപുഴ ബി. ഡി. ഒ അജയ് എ. ജെ, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. എ ആന്റണി, വി. വി മത്തായി, മുഹമ്മദ് ഫൈസല്‍, പ്രമോദ് വി. ആര്‍, ജിമ്മി മറ്റത്തില്‍പ്പാറ, വിവിധ വകുപ്പ് തല മേധാവികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.