• മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെ 11 വേദികൾ
  • പഴങ്കഞ്ഞി മുതൽ ഉറുമ്പു ചമ്മന്തി വരെ
  • പഞ്ചനക്ഷത്രം മുതൽ തട്ടുകട ഭക്ഷണം വരെ

കേരളം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭക്ഷ്യവിരുന്നായി കേരളീയം ഭക്ഷ്യമേള മാറുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ ഭക്ഷ്യമേളയുമായി ബന്ധപ്പെട്ടു കനകക്കുന്നു പാലസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടായിരം കേരളീയവിഭവങ്ങളുമായി മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് ഭക്ഷ്യമേള നടക്കുന്നത്. അഞ്ഞൂറു വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ രണ്ടായിരത്തോളം തനതു വിഭവങ്ങൾ അണിനിരത്തുന്നത്. ഈ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ മെനുകാർഡുകളിലൊന്ന് ഭക്ഷ്യമേളയുടെ ഭാഗമായി പുറത്തിറക്കും.

തട്ടുകട മുതൽ പഞ്ചനക്ഷത്രവിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ നൂറ്റൻപതിലധികം സ്റ്റാളുകൾ ഭക്ഷ്യമേളയുടെ ഭാഗമായി സജ്ജീകരിക്കും. ഭൂരിഭാഗം സ്റ്റാളുകളും വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിച്ച് വിജയിച്ച  ചെറുകിട സംരംഭകരുടേതായിരിക്കും. പട്ടിക വർഗ വികസന വകുപ്പ്, സഹകരണ വകുപ്പ്, ഫിഷറീസ് വകുപ്പ്, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ തുടങ്ങിയവയും ഭക്ഷ്യമേളയുടെ ഭാഗമാകും.

കേരളത്തിന്റെ പാരമ്പര്യ ഭക്ഷണവിഭവങ്ങളായ രാമശേരി ഇഡലി, വനസുന്ദരി ചിക്കൻ, പുട്ടും കടലയും തുടങ്ങി കുട്ടനാടൻ കരിമീൻ വരെ 10 കേരളീയ വിഭവങ്ങൾ ബ്രാൻഡ്‌ചെയ്ത് അവതരിപ്പിക്കും. ഓരോവിഭവത്തിന്റെയും ചരിത്രം, നിർമാണരീതി അടക്കമുള്ള വീഡിയോ പ്രദർശനവും ഓരോ സ്റ്റാളിലും ഉണ്ടാകും. പഴങ്കഞ്ഞിമുതൽ ഉണക്കമീൻ വിഭവങ്ങൾ വരെ കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതികൾ ആസ്വദിക്കാൻ കഴിയുന്ന മാനവീയം വീഥിയിലെ പഴമയുടെ ഉത്സവം: നൊസ്റ്റാൾജിയ,  ഉറുമ്പുചമ്മന്തി മുതൽ കിഴങ്ങുവർഗങ്ങളുടെ വ്യത്യസ്തവിഭവങ്ങൾ വരെ അവതരിപ്പിക്കുന്ന യൂണിവേഴ്‌സിറ്റി കോളജിലെ എത്‌നിക് ഫുഡ്‌ഫെസ്റ്റ് എന്നിവയും കേരളീയം ഭക്ഷ്യമേളയുടെ സവിശേഷതയാണ്.

യൂണിവേഴ്‌സിറ്റി കോളേജ് മുതൽ വാൻറോസ് ജംഗ്ഷൻ വരെയുള്ള റോഡ് ഭക്ഷണതെരുവായി മാറ്റുന്നതരത്തിൽ അവതരിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ കേരളീയത്തിന്റെ ഏഴുദിവസത്തെ രാത്രിജീവിതത്തിന്റെ കൂടെ ഭാഗമാകും.

കേരളത്തിലെ പ്രശസ്തരായ ലെഗസി റെസ്റ്റോറന്റുകളുടെ പ്രാതിനിധ്യവും ഭക്ഷ്യമേളയിൽ ഉണ്ടാകും. സാമൂഹിമകാധ്യമങ്ങളിലടക്കം ജനപ്രിയരായ പാചകവിദഗ്ധരുടെ ലൈവ് ഫുഡ്‌ഷോയും ഭക്ഷ്യമേളയിലുണ്ടാകും. ഷെഫ്പിള്ള, ആബിദ റഷീദ്, ഫിറോസ് ചുട്ടിപ്പാറ, പഴയിടം മോഹനൻ നമ്പൂതിരി, കിഷോർ എന്നീ പാചകരംഗത്തെ പ്രശസ്തർ അവരവരുടെ വ്യത്യസ്തപാചകരീതികൾ അവതരിപ്പിക്കുന്ന ഫുഡ്‌ഷോ സൂര്യകാന്തിയിൽ നവംബർ 2 മുതൽ ആറുവരെ അരങ്ങേറും. പ്രശസ്തരായ ഫുഡ് വ്‌ളോഗർമാർ ഭക്ഷ്യമേളയുടെ ബ്രാൻഡ് അംബാസിഡർമാരാകും.

കേരളീയം ഭക്ഷ്യമേള കമ്മിറ്റി ചെയർമാൻ എ.എ. റഹീം എം.പി, ഭക്ഷ്യമേള കമ്മിറ്റി കൺവീനർ ശിഖ സുരേന്ദ്രൻ, കോഡിനേറ്റർ സജിത് നാസർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഭക്ഷ്യമേള വേദികൾ

കേരളത്തിലെ ബ്രാൻഡഡ് ഭക്ഷണങ്ങൾ: കനകക്കുന്ന്

മലയാളി അടുക്കള (കുടുംബശ്രീ ഭക്ഷ്യമേള): കനകക്കുന്ന്

പഴമയുടെ രുചിഉത്സവം-(നൊസ്റ്റാൾജിയ): മാനവീയംവീഥി

പെറ്റ്‌സ് ഫുഡ്‌ഫെസ്റ്റിവൽ: എൽ.എം.എസ്.  കോമ്പൗണ്ട്

മിൽക്ക് ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിവൽ: യൂണിവേഴ്‌സിറ്റി കോളേജ്

എത്നിക് ഫുഡ്‌ഫെസ്റ്റിവൽ: യൂണിവേഴ്‌സിറ്റി കോളേജ്

സീഫുഡ് ഫെസ്റ്റിവൽ: എൽ.എം.എസ്.  കോമ്പൗണ്ട്

പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള: സെൻട്രൽ സ്റ്റേഡിയം

ഉപ്പും മുളകും: സഹകരണവകുപ്പ് ഭക്ഷ്യമേള: ടാഗോർ തിയേറ്റർ

ടേസ്റ്റ്ഓഫ്‌കേരള: പുത്തിരികണ്ടം മൈതാനം

സ്ട്രീറ്റ് ഫുഡ്‌ഫെസ്റ്റിവൽ: യൂണിവേഴ്‌സിറ്റി കോളേജിന് സമീപം- സ്പെൻസേഴ്സ് മുതൽ വാൻറോസ് ജംഗ്ഷൻ വരെ