അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചിരുന്ന 4907 റേഷന്‍ കാര്‍ഡ് ഉടമകളില്‍നിന്ന് ഇതുവരെ 57,87,529 രൂപ പിഴ ഈടാക്കിയതായി ജില്ലാസപ്ലൈഓഫീസര്‍ വി.കെ ശശിധരന്‍ അറിയിച്ചു. കാര്‍ഡുകള്‍ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റിയതായും ദേശീയ ഭക്ഷ്യഭദ്രതാ നിയമം കാര്യക്ഷമവും സുതാര്യവും പരാതിരഹിതവുമായ രീതിയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അദ്ദേഹം അറിയിച്ചു.

അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട 507 വ്യക്തികള്‍ളുടെ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. റേഷന്‍ കാര്‍ഡുകളിലെ തെറ്റ് തിരുത്തുന്നതുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന തെളിമ പദ്ധതി പ്രകാരം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ റേഷന്‍ കടകള്‍ വഴി അപേക്ഷ നല്‍കാമെന്നും അദ്ദേഹം അറിയിച്ചു.


ജില്ലയില്‍ ഇതുവരെ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ സപ്ലൈഓഫീസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ യോഗത്തില്‍ ഉന്നയിച്ച എല്ലാ വിഷയങ്ങള്‍ക്കും പരിഹാരം കണ്ടതായും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച ഗുണനിലവാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ യോഗത്തില്‍ നിര്‍ദേശിച്ചു. വഴിയോര കച്ചവടക്കാര്‍ ഉപയോഗിക്കുന്ന ത്രാസ് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധിച്ച് സീല്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി.

അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അംഗം വി. രമേശന്‍, ജില്ലാസപ്ലൈഓഫീസര്‍ വി.കെ ശശിധരന്‍, ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി. പ്രശാന്ത്, ഉദ്യോഗസ്ഥര്‍, ഗുണഭോക്തൃ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.