കാസർകോട് മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വികസന പ്രവർത്തികൾ മികച്ച നിലയിൽ പുരോഗമിക്കുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് കാസർകോട് നിർമിച്ച ടാറ്റ ആശുപത്രിയിലൂടെ അനവധി പേരുടെ ജീവനുകളാണ് രക്ഷിക്കാൻ സാധിച്ചത്. ആരോഗ്യമേഖലയിലെ സർക്കാരിന്റെ സ്തുത്യർഹ ഇടപെടലാണ് ഇത് കാണിക്കുന്നത്.

കേരളത്തിൽ 200 പേരിൽ ഒരാൾ മാത്രമാണ് ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുന്നത്. എന്നാൽ 100 പേരെ എടുത്താൽ 50 പേരും ദാരിദ്ര്യ പട്ടികയിൽ വരുന്ന സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. രാജ്യത്ത് ആളോഹരി വരുമാനത്തിൽ മികച്ച അഞ്ച് സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെടുന്ന കാര്യം ധനമന്ത്രി ചൂണ്ടിക്കാട്ടി. ലോകചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഗവണ്മെന്റ് ജനങ്ങളുടെ അടുത്തേക്ക് ഇങ്ങിനെ പോകുന്നതെന്നും ജനങ്ങളുടെ അടുത്ത് പോകാനുള്ള ആത്മവിശ്വാസമാണ് അത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഘട്ടത്തിലും ജനങ്ങളെ അണിനിരത്തികൊണ്ടാണ് സർക്കാർ പുരോഗമന, സാമൂഹ്യമുന്നേറ്റ പദ്ധതികൾ നടപ്പാക്കിയിട്ടുള്ളതെന്നു കഴിഞ്ഞ കാലഘട്ടങ്ങളിലെ നാഴികകല്ലുകളായ പ്രവർത്തനങ്ങൾ ഉദാഹരിച്ചു വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഒരു സംസ്ഥാനവും ചെയ്യാത്ത കാര്യമാണ് പട്ടികവർഗ വിഭാഗത്തിനായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി 500 പേരെ ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരായി നിയമിച്ചത്.

ഭരണത്തിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട്‌ ജനങ്ങൾക്ക്‌ മുൻപാകെ സമർപ്പിക്കും വിധമാണ് ആത്മവിശ്വാസത്തോടെ സർക്കാർ നവകേരള സദസ്സുമായി ജനങ്ങൾക്ക്‌ മുൻപാകെ എത്തുന്നതെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ചൂണ്ടിക്കാട്ടി.