ചിറ്റൂര്‍ താലൂക്ക് കേന്ദ്രീകരിച്ച് പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി നടത്തിയ അദാലത്തില്‍ 74 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 21 പേര്‍ക്ക് ഇ-ആധാറും എട്ട് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളും ഒരു ആര്‍.സി ബുക്കും നാല് ഡ്രൈവിങ് ലൈസന്‍സുകളും വിതരണം ചെയ്തു. കൂടാതെ ആറ് തിരിച്ചറിയല്‍ കാര്‍ഡുകളും ആറ് റേഷന്‍ കാര്‍ഡും ആറ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകളും കൈമാറി. 22 പേര്‍ ഡിജി ലോക്കര്‍ സംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്തു. പ്രളയത്തില്‍ രേഖകള്‍ നഷ്ടമായവരുടെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനാണ് ഡിജി ലോക്കര്‍ സംവിധാനം ആരംഭിച്ചത്. ഡിജി ലോക്കറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ അപേക്ഷകന്റെ ഫോണില്‍ തന്റെ അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ് വേഡും അടങ്ങിയ മെസേജ് ലഭിക്കും. അദാലത്തില്‍ നിന്ന് ലഭിക്കുന്ന രേഖകള്‍ പിന്നീട് നഷ്ടപ്പെട്ടാലും അപേക്ഷകന് ഡിജി ലോക്കര്‍ അക്കൗണ്ട് ഉപയോഗിച്ച് വീണ്ടും ഈ രേഖകള്‍ ലഭ്യമാകും. അടുത്ത അദാലത്ത് ഇന്ന് (ഒക്ടോബര്‍ 12) മണ്ണാര്‍ക്കാട് താലൂക്കിന് കീഴിലെ നിവാസികള്‍ക്കായി തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ ഐ.ടി മിഷന്റെയും ജില്ലാ ഭരണക്കൂടത്തിന്റെ ആഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പ്രളയത്തില്‍ നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി, റേഷന്‍ കാര്‍ഡ്, വാഹന രജിസ്‌ട്രേഷന്‍ രേഖ, ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍, ചിയാക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, ജനനമരണവിവാഹ രേഖകള്‍, ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പുകളാണ് അദാലത്തില്‍ സൗജന്യമായി ലഭിക്കുക.