തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നാളികേര ഉത്പാദന ക്ഷമത കുറവാണ്. നാളികേരത്തിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, നാളികേര കൃഷിയിടത്തിന്റെ വിസൃതി വര്‍ധിപ്പിച്ച് 8 ലക്ഷം ഹെക്ടറില്‍ നിന്നും 10 ഹെക്ടറാക്കി മാറ്റുക എന്ന ലക്ഷ്യവുമായി വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരുന്നതെന്ന് കൃഷി വികസന – കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കൃഷിമന്ത്രി ചെയര്‍മാനായിട്ടുള്ള കോക്കനട്ട് മിഷന്‍ പദ്ധതി പ്രകാരം നാളികേര ഉത്പാദനം മാത്രമല്ല അതിന്റെ മൂല്യവര്‍ധിത സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടിയുള്ള കര്‍മ്മപരിപാടികളും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയ സാഹചര്യം കണക്കിലെടുത്ത് തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനത്തില്‍ വലിയ മാറ്റമാണ് കൊണ്ടു വന്നിരിക്കുന്നത്. അതനുസരിച്ച് കൃഷി മേഖലയില്‍ തൊഴിലുറപ്പ് പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ 40 ശതമാനം ഫണ്ട് കൃഷി മേഖലയില്‍ വിനിയോഗിക്കാം. കര്‍ഷകരെ ഉള്‍പ്പെടുത്തി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്മിറ്റി രൂപീകരിച്ച് കൃഷി മേഖലയിലെ കര്‍മ്മ പരിപാടികള്‍ ഏകോപിപ്പിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. നാളികേര കര്‍ഷകരുടെ സമഗ്ര വികസനവും സാമ്പത്തിക ഭദ്രതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടി പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2018- 19 പദ്ധതി വര്‍ഷത്തില്‍ കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന പദ്ധതിയാണ് കേര ഗ്രാമം. 50 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള പ്രസ്തുത പദ്ധതി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പരിധിയിലെ 250 ഹെക്ടര്‍ സ്ഥലത്തെ 50,000 തെങ്ങുകളിലെ ഉല്‍പ്പാദ വര്‍ദ്ധനവാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹരിത മിഷന്റെ സുജലം, സുഫലം പരിപാടിക്ക് കരുത്ത് പകരുന്ന വിധത്തിലാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് 79 കേരഗ്രാമമാണ് ഈ വര്‍ഷം ആരംഭിക്കുന്നത്. ജില്ലയില്‍ മാത്രം 30,000 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുന്നത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ ചെറുവണ്ണൂര്‍, നൊച്ചാട്, ബാലുശ്ശേരി, നന്മണ്ട, കട്ടിപ്പാറ, വളയം, വേളം, കായക്കൊടി, മൂടാടി, ചോറോട്, ഉണ്ണിക്കുളം എന്നീ പന്ത്രണ്ട് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പെരുമണ്ണ ഗ്രാമ പഞ്ചായത്തില്‍ പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ ഗുണഭോക്താക്കളായ 1200 കര്‍ഷകര്‍ക്ക് 50 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. ഈ തുക 43,750 തെങ്ങുകളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഉപയോഗപ്പെടുത്തുക. തെങ്ങിന്റെ തടം തുറന്ന് പച്ചില വളം ചേര്‍ത്ത് പുതയിട്ട് ജലസേചന സംരക്ഷണ പ്രവര്‍ത്തനം ചെയ്യുന്നതിന് ഒരു തെങ്ങിന് 35 രൂപ പ്രകാരം 15 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കൂടാതെ ജൈവവളം നല്‍കുന്നതിന് തെങ്ങ് ഒന്നിന് 25 രൂപ പ്രകാരം 10 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. തെങ്ങിന് കുമ്മായം നല്‍കുന്നതിന് ഒന്‍പത് രൂപ പ്രകാരം 3 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. രാസവളം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ഒരു തെങ്ങിന് 20 രൂപ പ്രകാരം 8 ലക്ഷം രൂപ ചെലവഴിക്കാന്‍ ലക്ഷ്യമിടുന്നു. പ്രായാധിക്യം മൂലം ഉത്പാദനക്ഷമത കുറഞ്ഞതും രോഗം ബാധിച്ചതുമായ തെങ്ങുകള്‍ വെട്ടിമാറ്റുന്നതിന് ഒരു തെങ്ങിന് 1000 രൂപ നിരക്കില്‍ ഒരു ഹെക്ടറില്‍ പത്ത് തെങ്ങുകള്‍ വെട്ടിമാറ്റുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു. മുറിച്ച് മാറ്റിയ തെങ്ങുകള്‍ക്ക് പകരം ഗുണമേന്മയേറിയ തെങ്ങിന്‍ തൈകള്‍ നടുന്നത്തിന് പഞ്ചായത്തില്‍ തന്നെ ജനകീയാസൂത്രണ പദ്ധതിയില്‍ വിത്ത് തേങ്ങ സംഭരിച്ച് തെങ്ങിന്‍തൈ നഴ്‌സറി സ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുതുത നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച തൈകള്‍ 50 ശതമാനം സബ്‌സിഡിയില്‍ പരമാവധി 60 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കും. ഇടവിളകൃഷി പ്രോത്സാഹനവും പദ്ധതിയിലൂടെ നടപ്പാക്കുന്നുണ്ട്. ഒരു ഹെക്ടറിന് 6000 രൂപ ഈയിനത്തില്‍ സബ്‌സിഡിയായി നല്‍കുന്നു. വാഴകൃഷിയാണ് ഇടിവിളയായി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ ഹെക്ടറിന് 16,000 രൂപയാണ് സബ്‌സിഡിയായി നല്‍കുന്നതിന് പെരുമണ്ണ കേരഗ്രാമം പദ്ധതിയില്‍ 40 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിനു പുറമെ ജലസേചനത്തിനായി പമ്പ് സെറ്റ് വാങ്ങുന്നതിനും കിണര്‍ കുഴിക്കുന്നതിനുമായി അഞ്ച് ലക്ഷം രൂപയും 61 തെങ്ങ് കയറ്റ യന്ത്രങ്ങള്‍ക്കായി 1 ലക്ഷം രൂപയും ജൈവള യൂണിറ്റ് നിര്‍മ്മാണത്തിനായി 80,000 രൂപയും നീക്കിവെച്ചിട്ടുണ്ട്. കൂടാതെ കൃഷിഭവന്‍ പ്രവര്‍ത്തന ഫണ്ടായി 15,000 രൂപയും പഞ്ചായത്തിലെ കേര സമിതി പ്രവര്‍ത്തന ഫണ്ടായി ഒരു ലക്ഷം രൂപയും കയര്‍ സംസ്‌കരണ യൂണിറ്റി നായി രണ്ട് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എന്‍. ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരുമണ്ണ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭനകുമാരി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കുമ്മങ്ങല്‍ അഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാകുമാരി കരിയാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി. ഉഷ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രാജീവ് പെരുമണ്‍പുറ, ആമിനാബി ടീച്ചര്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഷാജി പുത്തലത്ത്, കാര്‍ഷിക വികസന സമിതി മെമ്പര്‍ ശ്രീനിവാസന്‍ കരിയാട്ട്, കേരഗ്രാമം കണ്‍വീനര്‍ എം. കൃഷ്ണന്‍കുട്ടി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാദിഖ് മഹ്ദൂം തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത സ്വാഗതവും കൃഷി ഓഫീസര്‍ അനിതാഭായ് നന്ദിയും പറഞ്ഞു.