വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും, വിവിധ വിഷയങ്ങളില്‍ കൃത്യമായി ഇടപെടല്‍ നടത്തി സ്ത്രീകളുടെ പ്രതീക്ഷയായി വനിതാ കമ്മിഷന്‍ മാറിയെന്നും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. അണ്‍ എയ്ഡഡ് സ്‌കൂളില്‍ ജോലിചെയ്യുന്ന അധ്യാപകരെ പിരിച്ചുവിടുകയും അവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്ത വിഷയം, ജോലിയില്‍ ഇരിക്കെ മരിച്ച മകനുമായി ബന്ധപ്പെട്ട ആശ്രിത നിയമനത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും തര്‍ക്കം,
കുടുംബ തര്‍ക്കങ്ങള്‍, ഗാര്‍ഹിക പീഡനം, വഴി സംബന്ധിച്ച തര്‍ക്കം, ഉള്‍പ്പെടെ 45 കേസുകളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. അതില്‍ ആറെണ്ണം തീര്‍പ്പാക്കി. അഞ്ചെണ്ണം പോലീസ് റിപ്പോര്‍ട്ട് തേടി. രണ്ടെണ്ണം കൗണ്‍സിലിംഗിന് വിട്ടു. 32 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
എയ്ഡഡ് സ്‌കൂളിലെ സ്വീപ്പര്‍ ജീവനക്കാരിക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ഷങ്ങളായി നിഷേധിച്ചെന്ന പരാതിയില്‍ അവര്‍ക്ക് ശമ്പളം കൊടുക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും സ്‌കൂളിന്റെ  പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി വിദ്യാലയത്തിന്റെ അവസ്ഥ ബോധ്യപ്പെടണമെന്നും ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി ഉടന്‍ തന്നെ പരിഹരിക്കുന്നതിന് ആവശ്യമായ  നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാനേജ്‌മെന്റില്‍ നിന്ന് ആവശ്യമായ സംരക്ഷണം ലഭിക്കുന്നില്ല. പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ആവശ്യമായ നടപടികളാണ്  വനിതാ കമ്മിഷന്‍  സ്വീകരിക്കുന്നത്. സംസ്ഥാനത്തുടനീളം  വിവിധ സെമിനാറുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ കമ്മിഷന്‍ സംഘടിപ്പിക്കുന്നുണ്ട്. വനിതാ കമ്മിഷന്റെ നേര്‍ പരിച്ഛേദമാണ് തദ്ദേശസ്ഥാപന തലത്തിലെ ജാഗ്രതാ സമിതികള്‍. പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍ ജാഗ്രതാ സമിതികള്‍ വഴി പരിഹരിക്കണമെന്നും വനിത കമ്മിഷന്‍ അംഗം പറഞ്ഞു. സിറ്റിംഗില്‍ അഭിഭാഷക അഡ്വ. സി. ഷീബ, അഡ്വ. രമിക, വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ എ. സോഫിയ, സി പി ഒ എം. മായ, കമ്മീഷന്‍ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരന്‍, പി.എസ്. പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.