കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം. നവംബർ 22 രാവിലെ പത്തുമണിക്ക് രജിസ്ട്രേഷൻ തുടങ്ങി മണിക്കൂറുകൾക്കകം തന്നെ 6000ത്തിൽപ്പരം പേർ പ്രതിനിധികളായി രജിസ്റ്റർ ചെയ്തു.  വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തമാണ് രജിസ്ട്രേഷന്റെ ആദ്യമണിക്കൂറുകളിൽ ദൃശ്യമായത്.

15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 12000ത്തോളം ഡെലിഗേറ്റുകൾക്ക് പങ്കെടുക്കാം. www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർത്ഥികൾക്ക് ജി.എസ്.ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം.

എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മൽസര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകൾ, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ സിനിമകൾ എന്നിവ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ക്യൂബൻ ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകൾ 28ാമത് ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളുമുൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽനിന്നുള്ള നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും.

ഡിസംബർ എട്ടിന് നിശാഗന്ധിയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് നൽകി കെനിയൻ സംവിധായിക വനൂരി കഹിയുവിനെ ആദരിക്കും. 15ന് നിശാഗന്ധിയിൽ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും.

മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, മീറ്റ് ദ ഡയറക്ടർ, ഇൻ കോൺവർസേഷൻ, എക്സിബിഷൻ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.