തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഉപദേശക സമിതികളുടെ സഹകരണത്തോടെ ഏറ്റെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ പറഞ്ഞു. സ്വദേശി ദർശൻ സ്‌കീമിൽ കേന്ദ്ര സർക്കാർ ആറ?ുള ക്ഷേത്ര വികസനത്തിനായി അനുവദിച്ച 5.77 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് ആറൻമുള ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രസിഡൻറ്. ക്ഷേത്രങ്ങളുടെ വികസനത്തെക്കുറിച്ച് ദേവസ്വം ബോർഡ് ആലോചിച്ചപ്പോൾ ഏറ്റവും അടിയന്തരമായി തുടങ്ങാൻ കഴിയുന്നത് എന്ന നിലയിലാണ് പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ആറൻമുള എന്നിവിടങ്ങളിലെ പ്രവർത്തികൾ പൂർത്തികരിക്കാൻ തീരുമാനിച്ചത്. സ്വദേശി ദർശൻ സ്‌കീമിൽ 100 കോടി രൂപയാണ് ഈ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾക്ക് കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ളത്.
ആചാരാനുഷ്ഠാനങ്ങൾക്ക് ഒരു മാറ്റവും വരുത്താൻ ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നില്ല. എല്ലാ കാര്യങ്ങളിലും ക്ഷേത്രങ്ങളിൽ നിലവിലുള്ള ആചാരങ്ങൾ പാലിച്ചുകൊണ്ടായിരിക്കും മുന്നോട്ടുപോകുക. ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ബോർഡിൻറെ പ്രധാന ലക്ഷ്യമാണ്. ഇതിനുള്ള പ്രവർത്തനങ്ങൾ ആറ?ുളയിൽ നിന്നും തുടക്കം കുറിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ആറൻമുള ക്ഷേത്രവുമായി ബന്ധപ്പെട്ട് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ അവലോകന യോഗത്തിൽ നിന്നും വ്യക്തമായി. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ദേവസ്വം ബോർഡ് ഏറ്റെടുക്കും.
ആറ?ുള ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരത്തിൻറെ പണി മന്ദഗതിയിലാണ്. ഇത് അനുവദിക്കാൻ കഴിയില്ല. കരാറുകാരന് പണി തുടരാൻ താത്പര്യമില്ലാത്ത പക്ഷം പുതിയ കരാർ നൽകി പണി അടിയന്തരമായി പൂർത്തിയാക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു. ഇത്തരത്തിൽ കരാർ വച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളിലും തുടങ്ങിയിട്ടുള്ള പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ കരാറുകാർക്ക് കർശന നിർദേശം നൽകും.
സ്വദേശി ദർശൻ സ്‌കീമിൽ ലഭിച്ചിട്ടുള്ള 5.77 കോടി രൂപയിൽ 1.66 കോടി രൂപ വിഐപി പവലിയൻറെ നിർമാണത്തിനും 28.86 ലക്ഷം രൂപ കുളിക്കടവ് നവീകരണത്തിനും 23.36 ലക്ഷം ടോയ്‌ലറ്റ് കോംപ്ലക്‌സ് നിർമാണത്തിനും 85.57 ലക്ഷം രൂപ ഡൈനിംഗ് ഹാൾ നവീകരണത്തിനും 50 ലക്ഷം രൂപ സോളാർ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിനും 19 ലക്ഷം രൂപ സൈൻ ബോർഡുകൾക്കും 7.5 ലക്ഷം രൂപ കുടിവെള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനും 3.4 ലക്ഷം രൂപ ശുചീകരണത്തിനും 20 ലക്ഷം രൂപ തിരുവോണത്തോണി സൂക്ഷിക്കുന്ന പുരയുടെ നവീകരണത്തിനും ഉപയോഗിക്കും. 1.73 കോടി രൂപയ്ക്ക് നദിയിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ, ജലസേചന വകുപ്പ് സംരക്ഷണഭിത്തിയുമായി ബന്ധപ്പെട്ട പണികൾ ഏറ്റെടുത്തിട്ടുള്ളതിനാൽ നിലവിലുള്ള സംരക്ഷണ ഭിത്തികളുടെ ബലപ്പെടുത്തലിനുശേഷം ബാക്കിവരുന്ന തുക പൂർണമായും ക്ഷേത്രത്തിലെ നടപ്പന്തലിൻറെ നിർമാണത്തിന് ഉപയോഗിക്കും. ഇതിനായി പ്രത്യേക അംഗീകാരം വാങ്ങും. സത്രം മുതൽ അമ്പലം വരെയുള്ള ഗ്യാലറി ഗ്രാനൈറ്റ് പാകി വൃത്തിയാക്കും. ആറ് മീറ്റർ വീതിയിൽ ഇൻറർലോക്ക് ഉപയോഗിച്ചുള്ള നടപ്പാതകളും ക്രമീകരിക്കും. ആറാട്ട് കടവിലെ മണ്ഡപം വൃത്തിയാക്കി തറ നിരപ്പാക്കുന്നതിനുള്ള നടപടികളുണ്ടാകും. ദേവസ്വം ബോർഡിന് വിട്ടുകിട്ടിയിട്ടുള്ള മണ്ഡലക്കുഴി മണ്ണിട്ട് നികത്തി പൂർണമായും ദേവസ്വംബോർഡിൻറെ ഉടമസ്ഥതയിൽ ബസ് സ്റ്റാൻഡും പാർക്കിംഗ് സംവിധാനങ്ങളും ഒരുക്കും. വള്ളസദ്യ നടക്കുന്ന സമയങ്ങളിൽ ഉണ്ടാകുന്ന മാലിന്യത്തിൻറെ സംസ്‌കരണത്തിന് ശാസ്ത്രീയമായ സംവിധാനങ്ങൾ ആവശ്യമാണ്. ഇതിനുവേണ്ടി തുടങ്ങിയിട്ടുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും പ്രസിഡൻറ് പറഞ്ഞു.