കുടുംബപ്രശ്‌നങ്ങളില്‍ വനിതാ കമ്മിഷന്‍ കൃത്യമായ ഇടപെടലിലൂടെ പരിഹാരം സാധ്യമാക്കുന്നതായി കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു.  തിരുവല്ല വൈഎംസിഎ ഹാളില്‍ പത്തനംതിട്ട ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. കുടുംബപ്രശ്‌നങ്ങള്‍ കൂടി വരുന്ന സാഹചര്യമാണുള്ളത്. ദമ്പതികള്‍ തമ്മിലുള്ള സ്നേഹവും പരസ്പരധാരണയും കുറയുന്നതാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുന്നത്. ഇത്തരം കേസുകളില്‍ സമയം ചിലവഴിച്ചു കാരണം കണ്ടെത്തി പരിഹാരം നിര്‍ദേശിച്ചു.  വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുന്നതിന് ജനങ്ങളുടെ സഹകരണം ഏറെ സഹായിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളാണ് പ്രധാനമായും സിറ്റിംഗില്‍ പരിഗണിച്ചത്.  58 പരാതികളില്‍ 18 എണ്ണം തീര്‍പ്പാക്കി. 33 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ഏഴു പരാതികള്‍ പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും അന്വേഷണ റിപ്പോര്‍ട്ടിന് അയച്ചു.പാനല്‍ അഭിഭാഷകരായ അഡ്വ. കെ എസ് സിനി, അഡ്വ. എസ്. സീമ, വനിതാ സെല്‍ പോലീസ് ഉദ്യോഗസ്ഥ എ ആര്‍ ലീലാമ്മ, കൗണ്‍സിലര്‍ ശ്രേയ ശ്രീകുമാര്‍, വീണ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
.