മംഗലശ്ശേരി തോട്ടത്തിൽ താമസിക്കുന്ന പാറമ്മൽ മൊയ്തീൻ തിരുവമ്പാടി നിയോജക മണ്ഡല നവകേരള സദസ്സിൽ നിന്ന് മടങ്ങിയത്  പ്രതീക്ഷകളുമായാണ്. 1981ൽ പതിച്ചു കിട്ടിയ ഭൂമിയിൽ വർഷങ്ങളായി താമസിച്ചുവരുന്ന മൊയ്തീന്റെ സ്ഥലത്തിന് ഭൂരേഖ ഇല്ല. അതിനാൽ നികുതി അടക്കാനും സാധിക്കുന്നില്ല. 10 സെന്റ് ഭൂമിയുടെ അവകാശിയാവുക എന്ന ആവശ്യവുമായാണ് മൊയ്‌തീൻ എത്തിയത്. കൊച്ചു മകനൊപ്പം നിവേദന കൗണ്ടറിൽ എത്തി മൊയ്‌തീൻ പരാതിയും നൽകി.

നവംബർ 19ന് പുല്ലൂരാംപാറ സിജെഎം ഓഡിറ്റോറിയത്തിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ 60 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തിരുന്നു. ട്രൈബൽ കോളനി നിവാസികൾക്ക് വേഗത്തിൽ പട്ടയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ റവന്യൂ മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം തിരുവമ്പാടി പഞ്ചായത്തിൽ തന്നെ ഹിയറിങ് നടത്തുകയും വളരെ വേഗത്തിൽ പട്ടയം നൽകാനും സാധിച്ചിരുന്നു. ഇത്തരത്തിൽ തൻ്റെ ഭൂമിക്കും പട്ടയം ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് മൊയ്തീൻ മടങ്ങിയത്.