ജില്ലയില്‍ നിയമവിരുദ്ധമായ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങി ശുചിത്വമിഷന്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്. ഇതുവരെ നടന്ന സ്‌ക്വാഡ് പരിശോധനയില്‍ ഇത്തരം നിയമലംഘകര്‍ക്കെതിരെ 40,000 രൂപ പിഴ ചുമത്തി. ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ തയ്യാറാക്കുമ്പോള്‍ അതില്‍ പി.വി.സി ഫ്രീ, റീ സൈക്ലബിള്‍ ലോഗോ, പ്രിന്റിങ് യൂണിറ്റിന്റെ പേര്, ഫോണ്‍ നമ്പര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ക്യു.ആര്‍ കോഡ് എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ അറിയിച്ചു. ഈ വിവരങ്ങള്‍ രേഖപ്പെടുത്താതെ നിയമവിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.

പ്രിന്റ് ചെയ്യാനുള്ള സാമഗ്രികള്‍ വില്‍ക്കുന്ന കടകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്റ്റോക്കുകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രം ക്യു.ആര്‍ കോഡ് രൂപത്തില്‍ രേഖപ്പെടുത്തണം. പ്രിന്റിങ്ങിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുള്ള പേപ്പര്‍, കോട്ടണ്‍, പോളി എത്തിലിന്‍ എന്നിവ കൊണ്ടാണ് പ്രിന്റിങ് നടക്കുന്നത് എന്ന് പ്രിന്റര്‍മാര്‍ ഉറപ്പാക്കണം. അനുവദനീയമായ വസ്തുക്കളില്‍ മാത്രമാണ് പ്രിന്റിങ് നടക്കുന്നതെന്ന് ഉറപ്പാക്കണം. ഉപയോഗശേഷം ഇവ തിരിച്ചേല്‍പിക്കണമെന്ന ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് കാണുന്ന രീതിയില്‍ പ്രിന്റിങ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്ന ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ അടക്കമുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ശുചിത്വ മിഷന്‍ അറിയിച്ചു.