പ്രതീക്ഷകൾ നിറവേറ്റാൻ ഈ സർക്കാരിന് കഴിയുമെന്ന് ഉറപ്പുള്ളതിനാലാണ് ജനങ്ങൾ നവകേരള സദസ്സിനെത്തുന്നതെന്ന് പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

2016ൽ സർക്കാർ അധികാരത്തിൽ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം ആ അഞ്ച് വർഷം കൊണ്ട് തന്നെ നടപ്പാക്കി. കേരളം നേടിയ നേട്ടങ്ങൾ ഇനി നേടേണ്ട നേട്ടങ്ങൾ, വികസന പ്രവർത്തനങ്ങൾക്ക് ആളുകളുടെ നിർദേശങ്ങൾ സ്വീകരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. 2016 – 2021 കാലയളവിൽ സർക്കാർ സാമൂഹികക്ഷേമപെൻഷൻ ഇനത്തിൽ 35,154 കോടി രൂപയും 2021 മുതലുള്ള രണ്ടര വർഷം 23,350 കോടി രൂപയും നൽകി. ഏഴര വർഷത്തിൽ സർക്കാർ 58,504 കോടി രൂപയാണ് ക്ഷേമ പെൻഷനായി നൽകിയതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികച്ച നിലവാരത്തിലായി. സ്കൂളുകളിൽ ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കി. അതിലൂടെ പാവപ്പെട്ടവർക്കും ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കി. സംസ്ഥാനത്ത് ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ഡിജിറ്റൽ സയൻസ് പാർക്കും ആരംഭിച്ചു. ആധുനിക കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. കേരള മന്ത്രിസഭ എല്ലാ നിയോജക മണ്ഡലങ്ങളിലേക്കും എത്തുന്നത് രാജ്യത്തിന് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.