ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന വിരുദ്ധനിയമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് വടകര ഓര്‍ക്കാട്ടേരിയിലെ മരണപ്പെട്ട ഷബ്‌നയുടെ ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും സഹോദരിയുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് വടകര ഡിവൈഎസ്പിയ്ക്ക് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കി. വടകര ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃ ഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ഷബ്നയുടെ ഉമ്മയെയും ബന്ധുക്കളെയും വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

ഭര്‍തൃഗൃഹത്തില്‍വച്ചു നിരന്തരമായി പീഡനത്തിനിരയാക്കി മരണത്തിലേക്ക് ഷബ്‌നയെ തള്ളിവിട്ടുവെന്നതിനു വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്കു മുന്‍പാകെ ബന്ധുക്കള്‍ തെളിവുകള്‍ നിരത്തി. ഷബ്‌നയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ വീട് സന്ദര്‍ശിച്ചത്.