വലിയ ദുരന്തങ്ങളിൽ നിന്ന് വിജയകരമായി കരകയറിയ രാജ്യങ്ങളുടെ അനുഭവം കണക്കിലെടുത്താണ് കേരളത്തിൽ പ്രളയാനന്തര പുനർനിർമാണം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തങ്ങളൊഴിവാക്കുന്ന രീതിയിൽ കാര്യക്ഷമമായ ഭൂവിനിയോഗവും ജലവിഭവസമ്പത്ത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുക എന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടി ആവശ്യമെങ്കിൽ പുതിയ നിയമ നിർമാണം സർക്കാർ പരിഗണിക്കും.

കേരള പുനർനിർമാണ പദ്ധതി ഉപദേശക സമിതിയുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു തലത്തിൽ പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പെട്ടെന്ന് നടപ്പാക്കേണ്ടവ, ഹ്രസ്വകാലം കൊണ്ട് പൂർത്തിയാക്കേണ്ടവ, ദീർഘകാല പദ്ധതികൾ. പുനർനിർമാണം നടത്തുമ്പോൾ കാർഷിക രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രളയത്തെ തുടർന്ന് കൃഷിഭൂമിയിലെ മണ്ണിന്റെ സ്വഭാവം തന്നെ മാറിയിട്ടുണ്ട്. അമ്ലാംശം വളരെ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ജലസേചന മേഖലയിലെ പ്രശ്‌നങ്ങളും ഇതോടൊപ്പം പരിഗണിക്കണം. സമഗ്രമായ കാഴ്ചപ്പാടോടെ അടിസ്ഥാന സൗകര്യവികസനം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വീട് നഷ്ടപ്പെട്ടവർക്ക് പെട്ടെന്ന് തന്നെ വീട് പുനർനിർമിച്ച് നൽകേണ്ടതുണ്ട്. വീട് നിർമിക്കാൻ പറ്റാത്ത സ്ഥലങ്ങളുണ്ട്. പുതിയ സ്ഥലം കണ്ടെത്തി ആ പ്രശ്‌നം പരിഹരിക്കണം. ഭൂമി വാങ്ങുന്നതിന് 6 ലക്ഷം രൂപ വരെ സർക്കാർ സഹായം നൽകും. ധാരാളം പേർ ഭൂമി സംഭാവന നൽകാൻ തയ്യാറായിട്ടുണ്ട്. സ്ഥലം കണ്ടെത്തുമ്പോൾ അതുകൂടി പരിഗണിക്കണം.

യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മാത്യു ടി തോമസ്, മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖരൻ, മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ, ഡോ. കെ.പി. കണ്ണൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ രാമചന്ദ്രൻ, ബൈജു രവീന്ദ്രൻ, ഹഡ്‌കോ മുൻ ചെർമാൻ വി. സുരേഷ്, ചീഫ് സെക്രട്ടറി ടോം ജോസ്, നിർവഹണ സമിതി ചെയർമാൻ ഡോ. കെ.എം. അബ്രഹം, ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ എന്നിവർ പങ്കെടുത്തു. സമിതിയിൽ അംഗങ്ങളായ അൽഫോൺസ് കണ്ണന്താനം വിദേശത്തായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. മറ്റൊരു അംഗം ഡോ. മുരളി തുമ്മാരകുടി വീഡിയോ കോൺഫറൻസിലൂടെ ചർച്ചയിൽ പങ്കെടുത്തു.

ഏറ്റവും വേഗത്തിലും കാര്യക്ഷമതയിലും പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പുനർനിർമാണ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച ഡോ. കെ.എം. അബ്രഹാം പറഞ്ഞു. മുമ്പത്തെക്കാൾ മികച്ച നിലയിൽ എല്ലാം പുനർനിർമിക്കണം. ഭാവികേരളത്തെക്കുറിച്ചുളള സങ്കല്പങ്ങളും ആശയങ്ങളും വിവിധ വിഭാഗം ജനങ്ങളിൽ നിന്ന് ക്രോഡീകരിക്കുകയും പ്രായോഗികമായ പുതിയ ആശയങ്ങളും പുതിയ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തും. സർക്കാർ വകുപ്പുകളുടെ കാര്യക്ഷമതയും ഇതോടൊപ്പം വർധിപ്പിക്കണം.

രമേശ് ചെന്നിത്തല: ഇന്തോനേഷ്യ, ജപ്പാൻ എന്നീ ഇടക്കിടെ ദുരന്തങ്ങൾ ഉണ്ടാകുന്ന രാജ്യങ്ങളുടെ അനുഭവം കണക്കിലെടുക്കണം. നമ്മുടെ സാമൂഹ്യ സാഹചര്യത്തിന് അനുയോജ്യമായിരിക്കണം പുനർനിർമിതി. വീടുകൾ പരിസ്ഥിതി സൗഹൃദമായി പുനർനിർമിക്കണം.

കെ.എം. ചന്ദ്രശേഖർ: ജലവിഭവ മാനേജ്‌മെന്റ് അത്യാവശ്യമാണ്. പ്രവൃത്തികൾ സർക്കാർ വകുപ്പുകളുടെ പതിവ് നടപടിക്രമങ്ങൾക്ക് അതീതമായി ഏറ്റെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ല. മേൽനോട്ടത്തിന് സ്വതന്ത്രമായ ഏജൻസിയുണ്ടാകണം. ധനസമാഹരണത്തിന് മസാല ബോണ്ട് ഇറക്കുന്നത് നല്ല ആശയമാണ്.

ഡോ. കെ.പി. കണ്ണൻ: പുനർനിർമാണം തുടർപ്രക്രിയയായി കാണണം. എല്ലാ നിർമാണത്തിലും പരിസ്ഥിതി സൗഹൃദ സമീപനം വേണം. വെള്ളത്തോടൊപ്പം ജീവിക്കുക എന്ന ആശയം സ്വീകരിക്കാവുന്നതാണ്. നമ്മുടെ എല്ലാ ജലസംഭരണികളുടെയും സംഭരണ ശേഷി കൂട്ടണം. ധനസമാഹണത്തിന്റെ ഭാഗമായി കിട്ടാൻ സാധ്യതയുളള നികുതി കൂടുതൽ പിരിക്കണം. കിട്ടേണ്ടേ നികുതിയും കിട്ടുന്ന നികുതിയും തമ്മിലെ അന്തരം ഇപ്പോൾ 25 മുതൽ 35 ശതമാനമാണ്. അതു കുറയ്ക്കാൻ കഴിയും.

ടി.കെ.എ. നായർ: നാശനഷ്ടം വിലയിരുത്തിയ ഐക്യരാഷ്ട്രസഭ ടീമിന്റെ റിപ്പോർട്ടിൽ ഒട്ടേറെ നല്ല നിർദേശങ്ങളുണ്ട്. ആവ സ്വീകരിക്കാവുന്നതാണ്. ഭൂവിനിയോഗത്തിന് ശാസ്ത്രീയമായ രീതി അവലംബിക്കണം. ജലവിഭവ മാനേജ്‌മെന്റും പ്രധാനമാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കണം.

വി. സുരേഷ്: ഭാഗികമായി തകർന്ന വീടുകൾ പെട്ടെന്ന് റിപ്പയർ ചെയ്ത് വാസയോഗ്യമാക്കാൻ കഴിയും. പൂർണമായി തകർന്ന വീടുകൾക്ക് പകരം വീടുകൾ നിർമിക്കുമ്പോൾ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാം. ധനസമാഹരണത്തിന് ടാക്‌സ് ഫ്രീ ബോണ്ട് പുറത്തിറക്കണം. ദുരന്തം നേരിട്ട സ്ഥലങ്ങളിൽ പുനർനിർമാണ ആവശ്യത്തിന് ടാക്‌സ് ഫ്രീ ബോണ്ട് ഇറക്കാൻ കേന്ദ്രം അനുമതി നൽകാറുണ്ട്.

ഡോ. മുരളി തുമ്മാരുകുടി: ലോകരാഷ്ട്രങ്ങളുടെ അനുഭവങ്ങൾ മനസ്സിലാക്കുന്നതിന് കേരളത്തിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കാവുന്നതാണ്. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ സേവനം പുനർനിർമാണത്തിന് ലഭിക്കും. പുനർനിർമാണത്തിൽ യുവജനങ്ങൾക്കും സ്ത്രീ കൾക്കും നല്ല പങ്കാളിത്തം നൽകണം.

ബൈജു രവീന്ദ്രൻ: ക്രൗഡ് ഫണ്ടിംഗ് വലിയ വിജയമാക്കുന്നതിന് സമൂഹ മാധ്യമം ഉപയോഗിക്കണം. മലയാളികളായ വിദഗ്ധർ ലോകത്തിന്റെ പല ഭാഗത്തും ഉണ്ട്. പുനർനിർമാണ കാലയളവിലേക്ക് അവരുടെ സേവനം ലഭ്യമാക്കാവുന്നതാണ്.

രണ്ടാഴ്ചയിലൊരിക്കൽ ഉപദേശക സമിതി ചേരാനാണ് ഉദ്ദേശിക്കുന്നുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത യോഗം നവംബർ 13-ന് ചേരും. ഉപദേശക സമിതി അംഗങ്ങളുമായി തുടർച്ചയായ ആശയവിനിമയത്തിന് പ്രത്യേക ഇന്റർനെറ്റ് അധിഷ്ഠിത വേദി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.