ക്രിസ്മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജ മദ്യത്തിന്റെ വിതരണം തടയുന്നതിന് എക്‌സൈസ് വകുപ്പ് പരിശോധന കർശനമാക്കി. സ്പിരിറ്റ് കടത്ത്, വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, കടത്ത്, വിൽപന എന്നിവ തടയുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കാൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ് .ജെ-യുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാ തല ജനകീയസമിതി യോഗത്തിൽ തീരുമാനിച്ചു. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡിസംബർ അഞ്ചു മുതൽ എക്‌സൈസ് തീവ്രയജ്ഞ എൻഫോഴ്‌സ്‌മെന്റ് നടത്തിവരികയാണ്. ജനുവരി മൂന്ന് വരെ ഇതിന്റെ ഭാഗമായുള്ള പരിശോധനകൾ തുടരും.

വിവിധ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത പരിശോധനകൾ നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ യോഗത്തിൽ അറിയിച്ചു. എക്‌സൈസ് ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ജില്ലയെ മൂന്ന് മേഖലകളാക്കി തിരിച്ച് സ്ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളും, കേരള – തമിഴ്‌നാട് അതിർത്തിയിൽ ബോർഡർ പട്രോൾ യൂണിറ്റുകളും പ്രവർത്തിക്കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പറഞ്ഞു.

തീവ്രയജ്ഞ പരിശോധനയുടെ ഭാഗമായി ജില്ലയിൽ 4,386 റെയ്ഡുകളാണ് എക്‌സൈസ് നടത്തിയത്. 450 അബ്കാരി കേസുകളും, 187 എൻഡിപിഎസ് കേസുകളും 4,380 കോട്പാ കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി കേസിൽ 387 പേരെയും എൻ.ഡി.പി.എസ് കേസുകളിൽ 201 പേരെയും അറസ്റ്റ് ചെയ്തു. 310.907 ഗ്രാം എം.ഡി.എം.എ, 100.56 കിലോ ഗ്രാം ഗഞ്ചാവ്, 126.2 ലിറ്റർ ചാരായം, 1,491.7 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ,6,121 ലിറ്റർ കോട, 24.840 ലിറ്റർ അന്യ സംസ്ഥാന മദ്യം, അൻപത് ലക്ഷത്തിലധികം കുഴൽപ്പണം, രണ്ട് ലക്ഷത്തിലധികം രൂപയുടെ മൂല്യം വരുന്ന ഡോളർ തുടങ്ങിയവ വിവിധ പരിശോധനകളിൽ പിടിച്ചെടുത്തു.

ട്രൈബൽ, തീരദേശ മേഖലകളിലുൾപ്പെടെ ലഹരി ഉപയോഗം തടയുന്നതിന് എക്സൈസിന്റെ നേതൃത്വത്തിൽ 1,314 ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് നിർദേശം നൽകി.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥരും പോലീസ്, ആരോഗ്യം, ഡ്രഗ്സ് കൺട്രോൾ ഉൾപ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.