ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അത് നിറവേറ്റുന്നതിനുളള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വിധി നടപ്പിലാക്കുമ്പോൾ തന്നെ വിശ്വാസികളുടെ വിശ്വാസത്തെ സർക്കാർ മാനിക്കും. ശബരിമലയെ സംഘർഷഭൂമിയാക്കുക സർക്കാർ ലക്ഷ്യമല്ല. ഭരണഘടനാ ബഞ്ച് വിധിച്ച രീതിയിൽ എല്ലാ വിശ്വാസികൾക്കും അവിടെ സമാധാനപരമായി പോയി ദർശനം നടത്താനുളള സംവിധാനം ഉണ്ടാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
നട തുറന്ന ശേഷം കലാപമുണ്ടാക്കുന്ന പ്രവർത്തനമാണ് സംഘപരിവാർ നടത്തുന്നത്. സർക്കാരോ പോലീസോ ആരെയും തടയാൻ പോയിട്ടില്ല. പ്രതിഷേധക്കാർ പന്തൽ കെട്ടി സമരം നടത്തുകപോലുമുണ്ടായി. അതും സർക്കാർ തടഞ്ഞിട്ടില്ല. എന്നാൽ, ശബരിമലയിലേക്ക് വരുന്ന എല്ലാവരെയും പരിശോധിച്ചേ കടത്തിവിടൂ എന്ന നിലപാട് സമരക്കാർ സ്വീകരിച്ചു. യുവതികൾക്കുനേരെ ആക്രമണവും ഉണ്ടായി. ഭക്തർക്ക് ഇവർ തടസ്സം സൃഷ്ടിച്ചു. മാധ്യമപ്രവർത്തകർ ഭീകരമായി ആക്രമിക്കപ്പെട്ടു. തങ്ങൾ പറയുന്നതുപോലെ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആക്രമിക്കുമെന്ന് സമരക്കാർ ഭീഷണിപ്പെടുത്തി. കേരളത്തിന്റെ ചരിത്രത്തിൽ മുമ്പ് ഇങ്ങനെയൊരു സ്ഥിതി ഉണ്ടായിട്ടില്ല. അയ്യപ്പ ഭക്തർക്ക് ശബരിമലയിലേക്ക് പോകുന്നതിന് തടസ്സമായി സമരം മാറി. എല്ലാ മര്യാദകളും ലംഘിച്ച് നിയമം കയ്യിലെടുക്കുന്ന നിലപാട് സമരക്കാർ സ്വീകരിച്ചു. ഈ ഘട്ടത്തിലാണ് അയ്യപ്പ ഭക്ത•ാർക്ക് സുരക്ഷയൊരുക്കുന്നതിന് പോലീസ് ഇടപെട്ടത്.
ശബരിമലയിലെത്തിയ സ്ത്രീകൾക്ക് കല്ലേറും മാനസിക പീഢനവും നേരിടേണ്ടിവന്നു. അവരുടെ വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. ഇതൊന്നും ചെയ്തത് അയ്യപ്പ ഭക്തരല്ല. സംഘപരിവാറിന്റെ അജണ്ടയാണ് നടപ്പാക്കിയത്. ശബരിമലയിൽ വന്ന സ്ത്രീകളുടെ വിവരങ്ങൾ മനസ്സിലാക്കി വീടാക്രമിക്കാനുളള പദ്ധതി സംഘപരിവാർ തയ്യാറാക്കിയിരുന്നു. അയ്യപ്പ ഭക്തരുടെ വേഷം കെട്ടി ശബരിമലയിലേക്ക് വരണമെന്ന് അണികൾക്ക് നിർദേശം കൊടുക്കുന്ന സംഘപരിവാറിന്റെ വോയ്‌സ് മെസേജ് പുറത്തുവന്നിട്ടുണ്ട്. ആർ.എസ്.എസ്സാണ് ഇതിനെല്ലാം നേതൃത്വം കൊടുത്തത്.
ശബരിമലയെ സംഘർഷഭൂമിയാക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. ശബരിമലയെ അക്രമികളുടെ താവളമാക്കി മാറ്റാമെന്ന് ആരും വ്യാമോഹിക്കേണ്ട. ക്രിമിനലുകളെ അവിടെ കേന്ദ്രീകരിക്കാൻ അനുവദിക്കില്ല. അവരെ പുറത്താക്കും. വിശ്വാസികൾക്ക് സമാധാനപരമായി കടന്നുചെല്ലാനുളള സാഹചര്യം സൃഷ്ടിക്കുക എന്നത് സർക്കാരിന്റെ ബാധ്യതയാണ്. അത് നിറവേറ്റും.
പത്തിനും അമ്പതിനും ഇടയ്ക്കു പ്രായമുളള വനിതകളെ തടയുമെന്നാണ് ഇവർ പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രായപരിധിയിൽ പെടാത്തവരെയും തടയുന്ന സ്ഥിതിയുണ്ടായി. ആന്ധ്രയിൽനിന്നും കർണാടകയിൽ നിന്നും വന്ന ഭക്തകൾ പ്രയാസപ്പെട്ട് കണ്ണീരോടെ തിരിച്ചുപോകേണ്ട സ്ഥിതിയുണ്ടായി. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിപോലും വകവെക്കാതെ അഴിച്ചുവിടുന്ന അക്രമങ്ങൾ അനുവദിക്കാൻ കഴിയില്ല.
തീർത്ഥാടന കാലത്ത് ശബരിമലയിൽ അവലോകനയോഗങ്ങൾ നടത്താറുണ്ട്. അവലോകനയോഗത്തിന് വന്ന വനിതകളെ സമരക്കാരും ദേവസ്വംബോർഡ് ജീവനക്കാരും പരിശോധിച്ചുവെന്ന വാർത്ത വന്നിട്ടുണ്ട്. ഇക്കാര്യം ദേവസ്വംബോർഡ് പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് കരുതുന്നു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പോകണമെന്ന് ആവശ്യപ്പെട്ടുവരുന്നവർക്ക് പോലീസ് സംരംക്ഷണം നൽകാതിരിക്കാൻ സർക്കാരിന് കഴിയില്ല.
വർഗീയ ധ്രുവീകരണം എല്ലാ മേഖലയിലും നടത്താനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ശബരിമലയിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന മികച്ച പോലീസ് ഉദ്യോഗസ്ഥരെപോലും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുളള ശ്രമങ്ങളുണ്ടായി. പോലീസിനെ പോലും വർഗ്ഗീയവൽക്കരിക്കാനുളള ഹീന ശ്രമങ്ങൾ നടക്കുന്നു. പോലീസ് സേനയിലെ വിശ്വാസികൾ അവരുടെ വിശ്വാസത്തിനൊത്ത നിലപാടെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്യുകയുണ്ടായി. പോലീസിലെ ഉന്നതമായ അച്ചടക്കം തകർക്കാനും വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനുമുളള നീക്കമാണിത്. പോലീസിൽ കലാപമുണ്ടാക്കാൻ കഴിയുമോ എന്നാണ് ഇവർ പരിശ്രമിക്കുന്നത്. സുപ്രീം കോടതി വിധി പൊളിക്കാൻ ഏതറ്റം വരെയും പോകാൻ ഈ വിധ്വംസക ശക്തികൾ തയ്യാറാകും എന്നതിന്റെ തെളിവാണിത്.
പോലീസ് ഉദ്യോഗസ്ഥരിലും വിശ്വാസികളുണ്ടാകും. വിശ്വാസിയായ ഒരു പോലീസ് ഓഫീസർ ദർശനത്തിന് എത്തിയപ്പോൾ എടുത്ത ചിത്രം ദുർവ്യാഖ്യാനം ചെയ്യുന്ന ഹീന നടപടിയുമുണ്ടായി. വിശ്വാസികളെ അപമാനിക്കുന്ന നടപടിയാണിത്. പോലീസ് ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നത് ജാതിയും മതവും നോക്കിയല്ല. പോലീസിനെ വർഗീയവൽക്കരിക്കാൻ നടത്തുന്ന ശ്രമം പരാജയപ്പെടുത്തണം. ജാതിയും മതവും നോക്കി പോലീസിനെ ക്രമസമാധാനപാലനത്തിന് അയക്കാൻ സാധ്യമല്ല. അത്തരമൊരു കീഴ്‌വഴക്കമില്ല. പോലീസ് സേനയിലെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യം തകർക്കാനാകുമോ എന്ന ശ്രമമാണ് നടത്തുന്നത്. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ഇത്തരം പ്രചാരണങ്ങളെ സമൂഹം ശക്തമായി തുറന്നു കാണിക്കുകയും എതിർക്കുകയും വേണം.
സമരത്തിനിടയിലാണ് ക്ഷേത്രം അടച്ചിടുമെന്ന പ്രഖ്യാപനം തന്ത്രി നടത്തിയത്. ഇതിനെ തുടർന്ന് പതിനെട്ടാം പടിക്കു താഴെ പരികർമികൾ സത്യഗ്രഹം നടത്തുന്ന സ്ഥിതിയുമുണ്ടായി. സുപ്രീം കോടതി വിധി
അട്ടിമറിക്കാൻ തന്ത്രിമാരും പരികർമികളും ചെയ്ത കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ക്ഷേത്രം ദർശനത്തിനായി തുറക്കാനും അതു കഴിഞ്ഞാൽ അടയ്ക്കാനുമുളള അധികാരം ദേവസ്വം ബോർഡിനാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തിരക്കു കുറയ്ക്കാൻ എല്ലാ മാസവും ആദ്യ അഞ്ചു ദിവസം നട തുറക്കാൻ ബോർഡ് തീരുമാനിച്ചത്. തുറന്ന ക്ഷേത്രത്തിൽ ഏതു രീതിയിലാണ് പ്രവർത്തിക്കേണ്ടതെന്ന് തീരുമാനിക്കാനുളള അവകാശം മാത്രമാണ് തന്ത്രിക്കുളളത്. ബോർഡിന്റെ ജീവനക്കാർക്കൊപ്പം തന്നെയാണ് തന്ത്രിയും. വിശ്വാസികളെ ക്ഷേത്രത്തിൽ കടത്താതിരിക്കുകയെന്നതല്ല, അവർക്ക് സൗകര്യമൊരുക്കുക എന്നതാണ് ബോർഡിന്റെയും തന്ത്രിയുടെയും ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം നിറവേറ്റാനുളള സഹായമാണ് സർക്കാർ ചെയ്തുകൊടുക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ശബരിമല തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ സർക്കാർ ചെലവഴിച്ചത് 302 കോടി രൂപയാണ്. ബോർഡിന്റെ ചില്ലിക്കാശ് സർക്കാർ എടുക്കുന്നില്ല.
ക്ഷേത്രം ദേവസ്വം ബോർഡിന്റെ സ്വത്താണ്. മറ്റൊരാൾക്കും അതിൽ അവകാശമില്ല. ഇത് എല്ലാവരും ഉൾക്കൊളളണം. 1949-ലെ കവനന്റ് പ്രകാരം തങ്ങൾക്ക് ക്ഷേത്രത്തിൽ അധികാരമുണ്ട് എന്നാണ് ചിലർ പറയുന്നത്. 1949-ലെ കവനന്റിൽ തിരുവിതാംകൂർ രാജാവും കൊച്ചി രാജാവും കേന്ദ്രസർക്കാരിന്റെ പ്രതിനിധിയുമായ വി.പി. മേനോനുമാണ് ഒപ്പിട്ടത്. തിരുവിതാംകൂറും കൊച്ചിയും ലയിക്കുന്ന കാര്യമാണ് അതിൽ ഒന്നാമത്തേത്. രണ്ടാമത്, തിരുവിതാംകൂറിന്റെ കീഴിലുളള ക്ഷേത്രങ്ങൾ തിരുവിതാകൂർ ദേവസ്വംബോർഡിന്റെ കീഴിൽ കൊണ്ടുവരാനും കൊച്ചിയിലെ ക്ഷേത്രങ്ങൾ കൊച്ചി ദേവസ്വംബോർഡിന്റെ കീഴിൽ കൊണ്ടുവരാനുമുളള തീരുമാനം. തിരുവിതാംകൂർ ദേവസ്വംബോർഡ് രൂപീകരിക്കുമ്പോൾ അമ്പത് ലക്ഷം രൂപ സർക്കാർ നൽകണം എന്ന വ്യവസ്ഥയും അതിലുണ്ടായിരുന്നു. പന്തളം രാജകുടുംബം ഈ കവനന്റിൽ കക്ഷിയായിരുന്നില്ല. പന്തളം രാജ്യം നേരത്തെ തന്നെ തിരുവിതാകൂറിന് അടിയറ വെച്ചിരുന്നു. കടക്കെണിയിൽ പെട്ടതിനാൽ പന്തളം രാജ്യവും അവിടുത്തെ എല്ലാ ആദായങ്ങളും ശബരിമല നടവരവും തിരുവിതാകൂറിന് വിട്ടുകൊടുത്തിരുന്നു. ഇത്തരം അധികാരങ്ങൾ പണ്ട് മുതൽ തന്നെ ഇല്ലാതായിട്ടുണ്ട്. തിരുവിതാകൂറിന്റെ സ്വത്തായിരുന്ന ശബരിമല ഉൾപ്പെടെയുളള ക്ഷേത്രങ്ങൾ കവനന്റ് പ്രകാരം തിരു-കൊച്ചി സംസ്ഥാനത്തിന്റേതായി. പിന്നീട് ഐക്യ കേരളം വന്നപ്പോൾ അവയെല്ലാം കേരളത്തിന്റെ സ്വത്തായി. ഹിന്ദു ക്ഷേത്രങ്ങൾ ഭരിക്കാൻ ദേവസ്വംബോർഡെന്ന സ്വതന്ത്ര ബോർഡ് രൂപീകൃതമായി. അക്കാലം മുതൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഉടമസ്ഥതയിലാണ് ശബരിമല ക്ഷേത്രം. ആ ക്ഷേത്രത്തിന്റെ നിയമപരമായ ഏക അവകാശി ദേവസ്വംബോർഡാണ്. തെറ്റായ അവകാശ വാദങ്ങൾ ആരും ഉന്നയിക്കേണ്ടതില്ല. ഉത്സവകാലത്തും മറ്റും പന്തളം രാജകുടുംബത്തിന് ചില ഉത്തരവാദിത്തങ്ങൾ നിലനിൽക്കുന്നുണ്ട്. അത് ഇല്ലാതാക്കുക എന്നത് സർക്കാരിന്റെ നയമല്ല.
നവോത്ഥാന മുന്നേറ്റങ്ങളുടേയും അതിന്റെ ഇടപെടലുകളുടെയും ഭാഗമായിട്ടാണ് കേരളം മാറിയത്. പുതിയ തീരുമാനങ്ങൾ വരുമ്പോൾ തുടക്കത്തിൽ അത് എല്ലാവരും സ്വീകരിക്കണമെന്നില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും പിന്നോക്ക വിഭാഗങ്ങൾക്കും പ്രവേശനം കിട്ടാൻ കെ.കേളപ്പന്റെയും എ.കെ.ജി.യുടെയും കൃഷ്ണപിള്ളയുടെയും നേതൃത്വത്തിൽ നടന്ന സത്യഗ്രഹം പ്രസിദ്ധമാണ്. അക്കാലത്ത് അതിനു നേരെ വലിയ എതിർപ്പ് യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്നുണ്ടായി. പ്രക്ഷോഭം ശക്തിപ്പെട്ടപ്പോൾ ക്ഷേത്രം അടച്ചിടുന്ന സ്ഥിതിയുണ്ടായി. 1932 ജനുവരി 1 മുതൽ ജനുവരി 28 വരെ ക്ഷേത്രം അടഞ്ഞുകിടന്നു. ബഹുജന സമ്മർദ്ദത്തെ തുടർന്നാണ് ജനുവരി 28-ന് ക്ഷേത്രം വീണ്ടും തുറന്നത്.
മലബാറിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ലോകനാർകാവ്. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും പിന്നോക്കവിഭാഗങ്ങൾക്കും ക്ഷേത്രം തുറന്നുകൊടുക്കാൻ കടത്തനാട് രാജാവ് തീരുമാനിച്ചപ്പോൾ ബന്ധപ്പെട്ടവർ ക്ഷേത്രം അടച്ചിട്ടു. തുടർന്ന് മറ്റൊരാളെ കൊണ്ടുവന്നാണ് ആചാരങ്ങൾ നിർവഹിച്ചത്.
ശബരിമലയെ മുൻനിർത്തി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുന്നത്. സുപ്രീം കോടതി വിധിയെ ചരിത്രപരമെന്നാണ് എ.ഐ.സി.സി. വിശേഷിപ്പിച്ചത്. കേന്ദ്രസർക്കാരാകട്ടെ വിധി നടപ്പാക്കുന്നതിന് ആവശ്യമായ നിരോധന നിയമങ്ങൾ പ്രയോഗിക്കണമെന്നും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കണമെന്നും സംസ്ഥാന സർക്കാരിനോട് അവശ്യപ്പെടുകയുണ്ടായി. കേരളത്തിൽ പ്രതിപക്ഷ നേതാവും ഉമ്മൻചാണ്ടിയും ബി.ജെ.പി. നേതാക്കളും വിധി നടപ്പാക്കണമെന്ന നിലപാടാണ് ആദ്യഘട്ടത്തിൽ എടുത്തത്. പിന്നീടാണ് ജനങ്ങളെ കലാപത്തിനിറക്കാൻ ഈ രണ്ടു പാർടികളും രംഗത്ത് വന്നത്. ബി.ജെ.പി. അജണ്ടയുമായി ചേർന്നു പ്രവർത്തിച്ചാൽ അത് കോൺഗ്രസിന്റെ തകർച്ചയിലാണ് എത്തുക.
ശബരിമല കേസിൽ സുപ്രീം കോടതിയിൽ ധാരാളം പേർ കക്ഷി ചേർന്നിരുന്നു. എന്നാൽ ബിജെപിയോ കോൺഗ്രസോ അതിൽ കക്ഷി ചേർന്നില്ല. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു അവർ എടുത്തത്.
വർഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ്. ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുന്നത്. നാടിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും നവോത്ഥാന മൂല്യങ്ങളെയും തകർക്കലാണ് സംഘപരിവാറിന്റെ ലക്ഷ്യം. ഈ നയങ്ങൾക്കൊപ്പം നിന്ന് സ്വയം തകരാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. മതനിരപേക്ഷ പാരമ്പര്യവും നവോത്ഥാന മൂല്യങ്ങളും സംരംക്ഷിക്കാൻ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തയ്യാറാകും. സർക്കാർ അവരോടൊപ്പം ഉണ്ടാകും.