സംസ്ഥാനത്തു ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിനായി ആർ.ഡി.ഒ. ഓഫിസുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ നടത്തുമെന്നു റവന്യൂ മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനുവരി 15നു മാനന്തവാടിയിൽ ആരംഭിച്ചു ഫെബ്രുവരി 17ന് ഫോർട്ട്കൊച്ചിയിൽ അവസാനിക്കത്തക്ക വിധമാണ് സംസ്ഥാനത്തെ 27 ആർ.ഡി.ഒ. ഓഫിസുകളിലുമായി അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നെൽവയൽ തരം മാറ്റത്തിനുളള അപേക്ഷകൾ നാൾക്കു നാൾവർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ഭൂമി തരം മാറ്റി നൽകാനുളള അധികാരം ആർ.ഡി.ഒ-മാർക്കൊപ്പം ഡെപ്യൂട്ടി കളക്ടർമാർക്കു കൂടി നൽകുന്നതിനായി ഒരു നിയമഭേദഗതി കേരള നിയമസഭാ പാസാക്കിയത്. എന്നാൽ ഗവർണർ ഒപ്പിടാത്തതുമൂലം ബിൽ നിയമമായിട്ടില്ല. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

മുഴുവൻ അദാലത്തുകളിലും റവന്യൂ വകുപ്പ് മന്ത്രി നേരിട്ട് പങ്കെടുക്കും.ആദ്യഘട്ടമായി സൗജന്യ തരം മാറ്റത്തിന് അർഹതയുളള അപേക്ഷകളാണ് അദാലത്തിലൂടെ തീർപ്പാക്കുക.25 സെന്റ് വരെ വിസ്തൃതിയുളള ഭൂമിക്കാണ് സൗജന്യത്തിന് അർഹതയുളളത്. ഓരോ ആർ.ഡി.ഒ ഓഫീസുകളിലും 2023 ഡിസംബർ വരെ കുടിശ്ശിക ആയ ഇത്തരത്തിലുളള എല്ലാ അപേക്ഷകളും അദാലത്തിലേക്ക് പരിഗണിക്കും.

ഇതുവരെ 1,18,253 അപേക്ഷകളാണ് ഇത്തരത്തിൽ തീർപ്പാക്കാനുളളത്. അപേക്ഷകർക്ക് അദാലത്തിൽ ഹാജരാകാൻ നിർദ്ദേശിച്ച് ഒരു സന്ദേശവും ഒപ്പം ഒരു ടോക്കൺ നമ്പരും പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പരിലേക്ക് SMS ആയി അയക്കും. ഇക്കാര്യത്തിൽ അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ അക്ഷയ കേന്ദ്രത്തിന്റെ നമ്പരാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ ഈ നമ്പരിലേക്ക് ആയിരിക്കും സന്ദേശം ലഭിക്കുക. ഇക്കാര്യത്തിൽ പൊതുജനങ്ങൾ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് തങ്ങളുടെ അപേക്ഷകൾ അദാലത്തിൽ പരിഗണിക്കപ്പെടുമോ എന്ന് ഉറപ്പാക്കേണ്ടത് അദാലത്തിൽ പങ്കെടുക്കേണ്ടതുമാണ്. അദാലത്തിൽ തീർപ്പാക്കുന്ന അപേക്ഷകളുടെ തരം മാറ്റ ഉത്തരവുകൾ അന്നേ ദിവസം തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

തരം മാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ജോലി വില്ലേജ് ഓഫീസർമാർ നടത്തുന്ന സ്ഥല പരിശോധനയാണ്. അദാലത്ത് ആവശ്യത്തിനായി മാത്രം അപേക്ഷകളുടെ മുൻഗണന സംവിധാനം ഒഴിവാക്കി ക്ലസ്റ്റർ അടിസ്ഥാനത്തിൽ അപേക്ഷകൾ തരം തിരിച്ച് അവ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.

ഡെപ്യൂട്ടി കളക്ടർമാർക്ക് ആർ.ഡി.ഒ-മാരുടെ ചുമതല കൂടി നൽകുന്നതിനുളള നിയമഭേദഗതിക്കൊപ്പം ഇവർക്കൊപ്പം പ്രവർത്തിക്കാൻ 181 ക്ലാർക്ക് തസ്തികകളും 63 ജൂനിയർ സൂപ്രണ്ട് തസ്തികകളും സൃഷ്ടിക്കുന്നതിനും 123 സർവ്വേയർമാരെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനും 220 വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനും നേരത്തേ ഉത്തരവായിരുന്നു. ഈ സംവിധാനം എല്ലാം തന്നെ അദാലത്തുകൾക്കായി ഉപയോഗിക്കും.

സൗജന്യ തരം മാറ്റത്തിന് അർഹതയുളള അപേക്ഷകൾ അദാലത്തുമായി തീർപ്പാക്കുമ്പോൾ, ഫീസ് അടയ്ക്കേണ്ട അപേക്ഷകളിലുളള നടപടികൾക്ക് യാതൊരു തടസ്സവും നേരിടരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

തരം മാറ്റ അപേക്ഷകളിൽ ചില രേഖകൾ ഹാജരാക്കുന്നതിന് നിർദ്ദേശങ്ങൾ കൊടുത്തിട്ടും അവ ഹാജരാക്കാത്തതുമൂലം അപേക്ഷകൾ തീർപ്പാക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത് പരിശോധിച്ചതിൽ ഇത്തരം നിർദ്ദേശങ്ങൾ ഓൺലൈനായി അപേക്ഷ അയച്ച അക്ഷയ കേന്ദ്രങ്ങളിലാണ് എത്തിയിട്ടുളളത് കൊണ്ട് എന്നതുമൂലം കക്ഷികൾ അറിഞ്ഞിരിക്കാൻ സാഹചര്യമില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഒരു നിശ്ചിത തീയതിക്കുളളിൽ ഇത്തരം രേഖകൾ ഹാജരാക്കുന്നതിന് കക്ഷികൾക്ക് പോസ്റ്റ് വഴി കത്ത് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ തുടർന്നും ഹാജരാക്കിയില്ലെങ്കിൽ അത്തരം അപേക്ഷകൾ നിരസിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പട്ടയ മിഷന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ റവന്യൂ വകുപ്പ് നടപ്പാക്കിവരികയാണെന്നു മന്ത്രി പറഞ്ഞു. നവകേരള സദസിൽ സംസ്ഥാനത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിലായി 1,26,991 അപേക്ഷകൾ റവന്യൂ വകുപ്പിന്റേതായി ലഭിച്ചിട്ടുണ്ട്. ഇതിൽ 48,553 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടവയാണ്.

ഇതിൽ തീരുമാനമെടുക്കുന്നതിനു പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ തയാറാക്കും. സിഎംഡിആർഎഫ് മാനദണ്ഡങ്ങൾക്കൊപ്പം അധികമായി ചേർക്കേണ്ടവ കൂട്ടിച്ചേർത്ത് അപേക്ഷകളിൽ അതിവേഗ തീരുമാനമെടുക്കും. റവന്യൂ വകുപ്പിലേക്കു ലഭിച്ച ആകെ അപേക്ഷകളിൽ 17437 എണ്ണം ലാൻഡ് അസൈൻമെന്റിലും 10980 എണ്ണം ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ടും 9781 സർവെയുമായി ബന്ധപ്പെട്ടതുമാണ്. ഓരോ നിയോജക മണ്ഡലങ്ങളിലും ലഭ്യമായ അപേക്ഷകളിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവ അതിവേഗത്തിൽ പൂർത്തിയാക്കുന്ന നടപടികൾക്കായി ഒരു റവന്യൂ ഉദ്യോഗസ്ഥനെ വീതം നോഡൽ ഓഫിസറായി നിയമിച്ചതായും മന്ത്രി പറഞ്ഞു.

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മീഷണർ എ. കൗശിഗൻ തുടങ്ങിയവർ പങ്കെടുത്തു.