ജില്ലയില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം കലാപരിപാടികള്‍ ഉള്‍പ്പെടെ വര്‍ണാഭമായി സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ 33 പ്ലാറ്റൂണുകള്‍ അണിനിരക്കും. വിവിധ വകുപ്പുകളുടെ പ്ലോട്ടുകളും ഒരുക്കും.

പൊലീസ് -നാല്, എക്സൈസ് -ഒന്ന്, ഫോറസ്റ്റ് -ഒന്ന്, ജയില്‍ -ഒന്ന്, എന്‍സിസി -ആറ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് -10, എസ് പി സി -നാല്, ജൂനിയര്‍ റെഡ് ക്രോസ് -ആറ് എന്നിങ്ങനെയാണ് പരേഡില്‍ പ്ലാറ്റൂണുകള്‍ അണിനിരക്കുക. നാല് ദിവസത്തെ റിഹേഴ്സല്‍ പരേഡ് നടത്തും. ഇവര്‍ക്കുള്ള ഭക്ഷണം നല്‍കുന്നതിന് പോലീസ്, ഡി ടി പി സി, കണ്ണൂര്‍ കോര്‍പറേഷന്‍, കണ്ണൂര്‍ താലൂക്ക്, സെന്‍ട്രല്‍ ജയില്‍ എന്നിവരെ ചുമതലപ്പെടുത്തി.
വിവിധ വകുപ്പുകളുടെ പ്ലോട്ടുകളും വിപുലമായി തന്നെ ഒരുക്കും. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ആര്‍ടിഒ, കണ്ണൂര്‍ താലൂക്ക് ഓഫീസ്, ആരോഗ്യവകുപ്പ്, ഡി ടി പി സി തുടങ്ങിയവയുടെ പ്ലോട്ടുകളാണുണ്ടാവുക. പുതുതായി പ്ലോട്ടുകള്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമുള്ള വകുപ്പുകളുണ്ടെങ്കില്‍ ഉള്‍പ്പെടുത്താനും ധാരണയായി.ദേശഭക്തിഗാനം, ദേശീയഗാനം എന്നിവയോടൊപ്പം കലാപരിപാടികളും അവതരിപ്പിക്കുന്നതിന് വിദ്യാര്‍ഥികളെ സജ്ജരാക്കാനും സൗകര്യമൊരുക്കാനും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. ജില്ലയിലെ പ്രഗത്ഭരായ വിദ്യാര്‍ഥികളുടെ കലാപരിപാടികളാണ് അരങ്ങേറുക. ഫ്ളാഷ് മോബ്, ബാന്‍ഡ് മേളം തുടങ്ങിയവയുമുണ്ടാകും. ആഘോഷങ്ങള്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ശുചിത്വമിഷനെ ചുമതലപ്പെടുത്തി.

എ ഡി എം കെ കെ ദിവാകരന്‍, കണ്ണൂര്‍ ഡിഎച്ച്ക്യൂ എസ് ഐ ധന്യ കൃഷ്ണന്‍, കണ്ണൂര്‍ റൂറല്‍ എസ് ഐ പി ബാബുമോന്‍, ആര്‍ ടി ഒ ഒ പ്രമോദ് കുമാര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി രാഗേഷ്, പി ഡബ്ല്യു ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി രാംകിഷോര്‍, കണ്ണൂര്‍ തഹസില്‍ദാര്‍ എം ടി സുരേഷ് ചന്ദ്രബോസ്, സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.