ശാസ്ത്രത്തെ സംരക്ഷിക്കാൻ വലിയൊരു ജനകീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും ഭേദചിന്താഗതികൾക്കും വെറുപ്പിന്റെ ആശയങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ പുതിയൊരു സമരമുഖം തുറക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രത്തെ സംരക്ഷിക്കാനുള്ള സമരങ്ങൾക്കും ബോധവത്കരണത്തിനും വേണ്ട അധികാരം ഭരണഘടന ഓരോ ഇന്ത്യൻ പൗരനും നൽകുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നതാണ് യഥാർഥ രാജ്യസ്‌നേഹികൾ ചെയ്യേണ്ടത്. ശാസ്ത്രബുദ്ധി വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണു ഭരണഘടനയുടെ 51-ാം വകുപ്പ് പറയുന്നത്. എന്നാൽ ആ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരിൽ ചിലർ തന്നെ ശാസ്ത്രബുദ്ധി തകർക്കുന്ന യുക്തിരഹിതമായ പ്രസ്താവനകൾ നടത്തുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ അസംബന്ധങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് കേരളം ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയാണ്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണു ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ. കേരളത്തിന്റെ ഓരോ കോണിലും ശാസ്ത്ര പ്രചാരണ സംവിധാനങ്ങൾ നിലവിൽ വരുത്തുക, അവയെല്ലാം പൊതുസമൂഹത്തിന് ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിൽ വളർത്തുക എന്നിവയാണു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.

ശാസ്ത്ര വിദ്യാഭ്യാസത്തിനു ശാസ്ത്ര ബോധവത്കരണത്തിനും യുക്തിസഹമായ ആശയ വിനിമയത്തിനുമുള്ള അന്താരാഷ്ട്ര ഉത്സവമാണ് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള. കേരളം 36-ാം ശാസ്ത്ര കോൺഗ്രസിനു തയാറെടുക്കുന്ന ഘട്ടത്തിലാണു ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര ബോധവത്കരണ പരിപാടിയായ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് നടക്കുമോയെന്ന് അറിയാത്ത സാഹചര്യമാണ്. അതിന് അനുവാദം ലഭിച്ചിട്ടില്ല. ഇത്തരമൊരു പൊതു ദേശീയ സാഹചര്യത്തിലാണു ശാസ്ത്ര പ്രചാരണത്തിനും ശാസ്ത്രാവബോധം വളർത്തുന്നതിനുമായി കേരളം ഏറ്റെടുക്കുന്ന മുൻകൈകൾ പ്രസക്തമാകുന്നത്.

ശാസ്ത്രാവബോധവും വിമർശനാത്മക ഗവേഷണവും യുക്തിചിന്തയും സമൂഹത്തിലാകെ വളർത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും അനിവാര്യമായി തീർന്നിരിക്കുന്ന സവിശേഷ ഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തു മതേതര മൂല്യങ്ങൾ ആക്രമിക്കപ്പെടുന്നു. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നു. മതത്തിന്റേയും ജാതിയുടേയും സമുദായത്തിന്റേയും പ്രദേശത്തിന്റെയും ഭാഷയുടേയും സംസ്‌കാരത്തിന്റേയുമൊക്കെ പേരിൽ നമ്മുടെ ഒരുമയേയും ഐക്യത്തേയും തകർക്കാനുള്ള ശ്രമം നടക്കുന്നു. ഇത്തരം നീക്കങ്ങൾ ശാസ്ത്രീയതയേയും ശാസ്ത്ര ചിന്തയേയും പിന്നോട്ടടിപ്പിക്കാനേ ഉപകരിക്കൂ.

അതുകൊണ്ടുതന്നെ അത്തരം ബോധപൂർവമായ ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയണം. ശാസ്ത്രബോധമുള്ളതും ശാസ്ത്രീയതയിൽ അധിഷ്ഠിതമായതുമായ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സ്ഥാപിതതാത്പര്യക്കാർക്കു പ്രയാസമാണ്. അതുകൊണ്ടാണു ചില അധികാര കേന്ദ്രങ്ങൾ ശാസ്ത്രം സമൂഹത്തിൽ വേരോടാതിരിക്കാൻ ആകാവുന്നതെല്ലാം ചെയ്യുന്നത്. ഭേദചിന്താഗതികളും വെറുപ്പിന്റെ ആശയങ്ങളും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഇത്തരം ശ്രമങ്ങൾ കേരളത്തിൽ വിജയിക്കാത്തതു നാം പണ്ടേതന്നെ ശാസ്ത്രബോധത്തിൽ പ്രത്യേക ശ്രദ്ധവച്ചതുകൊണ്ടാണ്.
ഒരു സമൂഹമെന്ന നിലയിൽ നാം ഒറ്റക്കെട്ടായിനിന്നു ശാസ്ത്ര വിരുദ്ധതയെ പരാജയപ്പെടുത്തുന്നു. അത് അവയ്ക്കു പിന്നിലുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്. വിദ്വേഷത്തിന്റെ രാഷ്ട്രീയം ഇവിടെ വേരോടാത്തത് ഈ ശാസ്ത്ര അടിത്തറ ഇവിടെ ഉള്ളതുകൊണ്ടാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ അവബോധം വളർത്തുന്നതിനു പകരം അധികൃത തലങ്ങളിൽപ്പോലും ശാസ്ത്രവിരുദ്ധമായ കാര്യങ്ങളാണു ചിലർ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇതിന്റെ നിരവധി ഉദാഹരണങ്ങളുണ്ടായിട്ടുണ്ട്.

അധികാരസ്ഥാനത്തുള്ള ഒരു പ്രമുഖനാണു പരിണാമ സിദ്ധാന്തത്തിനെതിരേ പറഞ്ഞത്. ഭൂമി പരന്നതാണെന്നു മറ്റൊരാൾ പറഞ്ഞു. പണ്ടേ ഇവിടെ പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നെന്നും ഓക്‌സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന മൃഗമാണു പശുവെന്നുമൊക്കെ ചിലർ പറയുകയുണ്ടായി. ഇങ്ങനെ, ശാസ്ത്രവിരുദ്ധമായ എന്തെല്ലാം അവകാശവാദങ്ങളാണ് ഉത്തരവാദപ്പെട്ടവർതന്നെ ഉയർത്തിയത്. ആരാധനാലയങ്ങളല്ല വിദ്യാലയങ്ങളാണു വേണ്ടതെന്ന ഉദ്‌ബോധനമുയർന്ന രാജ്യമാണിത്. ശാസ്ത്രജ്ഞരല്ല മറിച്ച് ശാസ്ത്രത്തെ നോക്കുകുത്തിയാക്കുന്ന ആൾദൈവങ്ങൾ ഇപ്പോൾ ആദരിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ശാസ്ത്രമല്ല, മതമാണ് രാജ്യപുരോഗതിക്കുള്ള വഴിയെന്നു ബോധപൂർവും പ്രചരിപ്പിക്കപ്പെടുന്നു. ഇതിന്റെയെല്ലാം ആത്യന്തിക ഫലം സ്വാതന്ത്ര്യമല്ല, പാരതന്ത്ര്യമാണ്.

ശാസ്ത്ര സാങ്കേതിക പുരോഗതിക്കനുസരിച്ചു സാങ്കേതികവിദ്യയെ വിവേകപൂർവം സ്വാംശീകരിക്കുകയും യുക്തമായ രീതിയിൽ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയെന്നതാണു സംസ്ഥാന സർക്കാർ വച്ചുപുലർത്തുന്ന കാഴ്ചപ്പാട്. നാടിന്റെ വികസനത്തിനു ശാസ്ത്ര സാങ്കേതികവിദ്യയെ ഇത്തരത്തിൽ ഗുണപരമായി ഉപയോഗിക്കുന്നതിനൊപ്പം സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്തുകയെന്ന മഹത്തായ കർത്തവ്യംകൂടി നിർവഹിക്കണം. ശാസ്ത്രാവബോധമുള്ള തലമുറ നാടിന്റെ സമ്പത്താണ്. അവർക്കു മാത്രമേ നാടിനെ പുരോഗതിയിലേക്കു നയിക്കാനാകൂ.

പാട്ട കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളർത്തിയെടുക്കാൻ കഴിയില്ല. ഇത്തരം അബദ്ധജഡിലതകൾ രാജ്യത്താകെ ഉത്തരവാദപ്പെട്ടവർ പ്രചരിപ്പിക്കുമ്പോൾ അവയുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്ന യുക്തിസഹവും ശാസ്ത്രീയവുമായ വിശദീകരണവുമായി രംഗത്തുവരാനുള്ള സാമൂഹിക ഉത്തരവാദിത്തം ശാസ്ത്രവുമായി ബന്ധപ്പെട്ടവർക്കുണ്ട്. അവർ അത് ഏറ്റെടുക്കണം. ഭേദചിന്താഗതികൾക്കും അനാചാരങ്ങൾക്കും വെറുപ്പിന്റെ ആശയങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായി പൊതുസമൂഹത്തിന്റെ മനസാക്ഷിയുണർത്താൻ അവർ മുൻനിരയിലുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

പൊതുസമൂഹത്തെ മുന്നിൽക്കണ്ടുള്ള പ്രവർത്തനരീതിക്കാകണം ശാസ്ത്ര സമൂഹം ഊന്നൽ നൽകേണ്ടത്. അതിനു ശാസ്ത്രത്തെ നിത്യജീവിതവുമായും രാഷ്ട്രീയവുമായും വികസനവുമായുമൊക്കെ ബന്ധപ്പെടുത്തി അവതരിപ്പിക്കാനുമാകണം. ശാസ്ത്രത്തെക്കുറിച്ചുള്ള അറിവുകൾ സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്തണം. ശാസ്ത്രം ശാസ്ത്രത്തിനുവേണ്ടിലല്ല, സമൂഹത്തിനുവേണ്ടിയാണ്. സമൂഹത്തിന് ഉതകാത്ത ശാസ്ത്രംകൊണ്ടു കാര്യമില്ല. സമൂഹത്തിന് ഉതകുന്നിടത്താണു ശാസ്ത്രത്തിന്റെ സാഫല്യം. അറിവിന്റെ സാർവത്രിക വിതരണം അതിന് അനിവാര്യമാണ്. ജനകീയ കലകൾപോലെ സകല ജനങ്ങൾക്കും പ്രാപ്യമാകുന്ന വിധത്തിൽ ശാസ്ത്രത്തെ പ്രചരിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കണം. ശാസ്ത്രത്തിന്റെ ജനകീയവത്കരണമാണ് ഈ കാലത്തിന്റെ ആവശ്യം. സംസ്ഥാന സർക്കാർ ഇത്തരത്തിൽ കാലാനുസൃതമായി ഇടപെടുകയാണ്. കൊള്ളലാഭം കൊയ്യാനുള്ള ഉപാധികളാകരുത് ശാസ്ത്രവും സാങ്കേതികവിദ്യയും. മറിച്ച് നാടിന് ഉപകാരപ്പെടുന്നതാണം. മനുഷ്യദുരിതങ്ങൾക്ക് അറുതിവരുത്താനും കൂടുതൽ സമസ്താധിഷ്ടിതമായ ലോകം കെട്ടിപ്പടുക്കാനും കഴിയണം. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽപോലുള്ള പ്രദർശനങ്ങൾക്കുള്ള സ്ഥിരം വേദി ലൈഫ് സയൻസ് പാർക്കിൽ സജ്ജമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. നാസയിലെ ലീഡ് പ്രോഗ്രാം സയന്റിസ്റ്റ് ഡോ. മധുലിക ഗുഹാത്തകുർത്ത മുഖ്യ പ്രഭാഷണം നടത്തി. മന്ത്രിമാരായ വി. ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, ജി.ആർ. അനിൽ, വീണാ ജോർജ്, എ.എ. റഹീം എംപി, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ് ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ബി. സുധീർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.