കുട്ടികൾക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സാമൂഹിക സാഹചര്യമൊരുക്കാൻ കഴിയണമെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ബാല സൗഹൃദ രക്ഷകർതൃത്വം എന്ന വിഷയത്തിൽ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച കുടുംബശ്രീ അംഗങ്ങൾക്കുള്ള ദ്വിദിന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ബാലാവകാശ കമ്മീഷൻ പരാതികളില്ലാത്ത കാലത്തിനായുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. ഒരു കോടിയോളം കുട്ടികളുള്ള കേരളത്തിൽ ശിശു സൗഹൃദ പദ്ധതികൾക്ക് പ്രസക്തിയേറെയാണ്. ഒരു രാജ്യം എത്ര മാത്രം പുരോഗമനപരമെന്ന് വിലയിരുത്തുന്നത് കുട്ടികളോടുള്ള സമീപനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. കുടുംബശ്രീയെപ്പോലെ കരുത്തുറ്റ പ്രസ്ഥാനം ബാലസൗഹൃദ രക്ഷകർതൃത്വത്തിന്റെ സന്ദേശം സമൂഹത്തിലേക്കെത്തിക്കാൻ തയാറായത് സ്വാഗതാർഹമാണ്. ശിശു സൗഹൃദ മനോഭാവവും നിയമ അവബോധവും ജനങ്ങളിലെത്തിക്കാൻ പരിപാടിക്ക് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

 വെള്ളയമ്പലം ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ വി  മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ബാലവകാശ സംരക്ഷണ കമ്മീഷൻ അംഗം എൻ സുനന്ദ സ്വാഗതമാശംസിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ ജലജമോൾ ടി.സി. നന്ദിയും അറിയിച്ചു. ജീവിത നൈപുണ്യ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ഡോ. അരുൺ ബി നായരും, കുട്ടികൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഡോ. മോഹൻ റോയിയും ക്ലാസുകൾ നയിച്ചു. പരിശീലനം നാളെ സമാപിക്കും.