നവംബർ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള  പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും.

വിവരശേഖരണം, പരിശീലനം, മൂല്യനിർണയം, മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും വികസിപ്പിക്കൽ എന്നിവയ്ക്ക് നടപടികൾ ആരംഭിച്ചു. എൻ.സി.സി, എൻ.എസ്.എസ്, സാമൂഹ്യ സന്നദ്ധസേന, കുടുംബശ്രീ, യുവജനക്ഷേമ ബോർഡ് വളണ്ടിയർമാരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കും.

2024 ഫെബ്രുവരി 1 മുതൽ 7 വരെ സംസ്ഥാന വ്യാപകമായി വിവരശേഖരം നടത്തും. ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെ പഠിതാക്കൾക്ക് പരിശീലനം നൽകും. കില സിലബസ് തയ്യാറാക്കി കഴിഞ്ഞു. ആഗസ്റ്റ് മാസം പരിശീലനം ലഭിച്ച പഠിതാക്കളുടെ മൂല്യനിർണയം നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം, ജില്ല എന്നീ തലങ്ങളിലെ പൂർത്തീകരണ പ്രഖ്യാപനം ഒക്ടോബർ മാസം നടക്കും. സംസ്ഥാനം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായുള്ള പ്രഖ്യാപനം നവംബർ ഒന്നിന്ന് നടത്തും.

യോഗത്തിൽ മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി, ആർ ബിന്ദു തുടങ്ങിയവരും സംസാരിച്ചു.