ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ക്ക് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ കളക്ടര്‍ ചോദിച്ചറിഞ്ഞു. കന്നി വോട്ടര്‍മാരായ നാല് പേരടക്കം ഏഴ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, സ്വീപ് നോഡല്‍ ഓഫീസര്‍ ടി.ടി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ കെ.വി.ധനഞ്ജയന്‍ ബോധവത്ക്കരണ ക്ലാസെടുത്തു. ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ക്ഷേമ പ്രസിഡന്റ് ഇഷ കിഷോര്‍, സെക്രട്ടറി ഷംസീന സമദ്, ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരായ കാര്‍ത്തിക രതീഷ്, ഹുദ മുനീര്‍, ഫാത്തിമ ജുനാസ്, ചാരുലത, എം.സി.സജീര്‍, സാമൂഹിക നീതി സീനിയര്‍ സൂപ്രണ്ട് എം.അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.

ട്രാന്‍സ്ജെന്‍ഡറുകളുടെ ക്ഷേമം ഉറപ്പാക്കും

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ക്ഷേമം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. വിവിധ മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി പ്രസന്റേഷന്‍ തയ്യാറാക്കി അടുത്ത ജില്ലാ വികസന സമിതി യോഗത്തില്‍ അവതരിപ്പിക്കാന്‍ കളക്ടര്‍ സാമൂഹിക നീതി വകുപ്പിനോട് നിര്‍ദ്ദേശിച്ചു. സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ നിലവില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത കെട്ടിടങ്ങള്‍ കണ്ടെത്തി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഓഫീസായി ഉപയോഗിക്കാനുള്ള അവസരം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു.