കോവിഡിന്റെ സാഹചര്യത്തിലടക്കം കരുതലിന്റെ പെൺകരുത്ത് തിരിച്ചറിഞ്ഞ സമൂഹമെന്ന നിലയിൽ കുടുംബശ്രീ കയ്യൊപ്പ് ചാർത്താത്ത ഒരു മേഖലയും കേരളത്തിലില്ലെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ തിരികെ സ്‌കൂളിൽ പരിപാടിയുടെ സമാപനവും ഉപജീവന ക്യാമ്പയിൻ കെ ലിഫ്റ്റ് 24 ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രജതജൂബിലി പിന്നിട്ട അവസരത്തിൽ രണ്ട് പ്രധാന നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ടു സംഘടിപ്പിച്ച ഏറ്റവും വലിയ പരിശീലന ക്യാമ്പെയ്ൻ എന്ന വിഭാഗത്തിൽ ഏഷ്യ ബുക്ക്ഓഫ് റെക്കോർഡ്‌സ്, ഇൻഡ്യ ബുക്ക് ഓഫ്‌റെക്കോഡ്‌സ് എന്നിവയാണ് ക്യാമ്പയിൻ കരസ്ഥമാക്കിയത്.

ഐതിഹാസികമായ നേട്ടമാണ് തിരികെ സ്‌കൂൾ പരിപാടിയുടെ പങ്കാളിത്തത്തിലൂടെ നേടിയത്. 2023 ഒക്ടോബർ 1നും ഡിസംബർ 31നും ഇടയിൽ അവധി ദിനങ്ങളിലായി നടന്ന ക്യാമ്പയിനിൽ 38, 70,794 വനിതകൾ പങ്കെടുത്തു.

കുടുംബശ്രീ അംഗങ്ങളെ ആവേശഭരിതരാക്കാനും ഊർജം നൽകാനും തിരികെ സ്‌കൂൾ പരിപാടിയിലൂടെ സാധിച്ചു. സമകാലിക വിഷയങ്ങളിൽ നടന്ന ക്ലാസുകൾ പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ സഹായിക്കുന്നതാണ്. മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളാണ് നമ്മൾ നടത്തേണ്ടത്. പുതിയ കാലത്ത് ഒരു അയൽക്കൂട്ടം ഒരു ഉപജീവന പദ്ധതി എന്നതാണ് കെ ലിഫ്റ്റിലൂടെ ലക്ഷ്യം വെക്കുന്നത്.

അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറുന്ന സാഹചര്യത്തിൽ അതിൽ സുപ്രധാന പങ്ക് വഹിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. ജറിയാട്രിക് കെയർ, വെജിറ്റബിൾ കിയോസ്‌ക്, കഫേ കുടുംബ ശ്രീ തുടങ്ങിയ പുതിയ സംരഭങ്ങൾ അംഗങ്ങളുടെ വരുമാനം വർധിപ്പിക്കും. കുടുംബശ്രീ സംരഭങ്ങൾക്ക് സംസ്ഥാന സർക്കാർ പൂർണ പിൻതുണയാണ് നൽകുന്നതെന്നും മന്ത്രി  പറഞ്ഞു. ലോകറെക്കോർഡുകളുടെ സർട്ടിഫിക്കറ്റ് കൈമാറൽ, ‘തിരികെസ്‌കൂളിൽ’ സുവനീർ പ്രകാശനം, ഉപജീവന ക്യാമ്പയിൻ ‘കെ ലിഫ്റ്റ് 24’ കൈപ്പുസ്തകത്തിൻറെയും ലോഗോയുടെയും പ്രകാശനം എന്നിവയും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.

തിരുവനന്തപുരം ഉദയപാലസ് ഹാളിൽ നടന്ന ചടങ്ങിൽ കുടുംബ ശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് അധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ രാജമാണിക്യം, ഗീത നസീർ, വിവേക് നായർ തുടങ്ങിയവർ സംബന്ധിച്ചു.