ഭവന-ഉല്‍പാദന-പശ്ചാത്തല മേഖലയ്ക്ക് ഊന്നല്‍ നല്‍കി തരിയോട് ഗ്രാമപഞ്ചായത്ത് ബജറ്റ്. 2024-25 വര്‍ഷത്തെക്കുള്ള 20,41,95,558 രൂപയുടെ ആകെ വരവും 20,24,82,600 രൂപയുടെ ആകെ ചെലവുകളും വരുന്ന ബജറ്റ് അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതിയ്ക്ക് 8,91,05,400 രൂപയും ഉല്‍പ്പാദന മേഖലയില്‍ 69,17,666 രൂപയും പശ്ചാത്തല മേഖലയില്‍ 1,32,58,250 രൂപയും വകയിരുത്തി. അതിദരിദ്രരുടെ ഉന്നമനം, ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍, വനിതാ ഘടകപദ്ധതികള്‍ക്കായി 22 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമായ ഫണ്ടുകളും വയോജനങ്ങള്‍, ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവര്‍ക്കായി 22 ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് ലൈഫ് ഭവന പദ്ധതി കൂടാതെ 25 ലക്ഷത്തോളം രൂപയും വീട്ടമ്മമാര്‍ക്ക് പി.എസ്.സി കോച്ചിങ്ങിനായി 1,00,000 രൂപ വകയിരുത്തിയിട്ടുണ്ട്. കളിസ്ഥല നവീകരണം, യുവജനക്ഷേമം എന്നീ ഇനങ്ങള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്.

ബജറ്റ് തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു അധ്യക്ഷനായ ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പുഷ്പ മനോജ്, ഷമീം പാറക്കണ്ടി, രാധ പുലിക്കോട് മെമ്പര്‍മാരായ ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മഠത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്ങല്‍, വത്സല നളിനാക്ഷന്‍, സിബിള്‍ എഡ്വേര്‍ഡ്, കെ.എന്‍ ഗോപിനാഥന്‍, പഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.