മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 21, 22 തീയതികളിൽ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിരസിച്ച് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉത്തരവിറക്കി.

ലൈസൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ മരട്ടിൽ കൊട്ടാരം ഭഗവതി ദേവസ്വം സെക്രട്ടറി അപേക്ഷ നൽകിയിരുന്നു. തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ അപേക്ഷയിൽ വിശദമായ അന്വേഷണത്തിന് ശേഷമാണ് അനുമതി നിരസിച്ച് കളക്ടർ ഉത്തരവിറക്കിയത്.

ക്ഷേത്ര ഗ്രൗണ്ടിന്റെ കിഴക്കുവശം റോഡും, റോഡിൻ്റെ കിഴക്ക് വശത്ത് ഇരുനില വ്യാപാരസ്ഥാപനങ്ങളും വീടുകളും ഉണ്ട്. ഗ്രൗണ്ടിന്റെ തെക്കുവശം മാങ്കായിൽ സ്കൂളും ഐ.ടി.ഐയുടെ പുതിയ കെട്ടിടവും ഉണ്ട്. ഗ്രൗണ്ടിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്തുന്നതിനുള്ള സൗകര്യമില്ല. ഗ്രൗണ്ടിനോട് ചേർന്ന് താമസ കെട്ടിടങ്ങളും മറ്റു വ്യാപാരസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി ഫയർ വർക്സ് ഡിസ്പ്ലേ വീക്ഷിക്കുന്നതിനുള്ള സ്ഥലം പ്രധാനമായും റോഡും ക്ഷേത്രപരിസരവും സ്കൂൾ പരിസരവുമാണ്. ഇവയ്ക്ക് ഡിസ്പ്ലേ ഏരിയയിൽ നിന്ന് 50-60 മീറ്റർ അകലമേ കാണുന്നുള്ളൂ.

ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ അപേക്ഷയിൽ ആവശ്യപ്പെട്ട തരത്തിലുള്ള വെടിക്കെട്ട് ഒഴിവാക്കേണ്ടതാണെന്നും മുൻകാല അപകടങ്ങളുടെ സാഹചര്യത്തിലും വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ നിരസിക്കാവുന്നതാണെന്നും കണയന്നൂർ തഹസിൽദാർ, ജില്ലാ ഫയർ ഓഫീസർ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എന്നിവർ റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിലുമാണ് കളക്ടർ അനുമതി നിരസിച്ച് ഉത്തരവിറക്കിയത്.