*ബൃഹത് ജലസേചന പദ്ധതിയായ തോട്ടുമുഖം ഇറിഗേഷന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു

*600 ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനവും ശുദ്ധജല വിതരണവും പൂര്‍ത്തീകരിച്ചു

*രണ്ടാംഘട്ട പൂര്‍ത്തീകരണത്തോടെ 900 ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലം എത്തും


തോട്ടു മുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലൂടെ 900 ഹെക്ടര്‍ കൃഷി ഭൂമിയിലേയ്ക്ക് ജലം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വരന്തരപ്പിളളി ഗ്രാമപഞ്ചായത്തിലെ ബൃഹത് ജലസേചന പദ്ധതിയായ തോട്ടുമുഖം ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയാണ് തോട്ടുമുഖം. 600 ഹെക്ടറിലിധികം കൃഷി ഭൂമിയിലേക്ക് ജലം എത്തിക്കാനും ശുദ്ധജലക്ഷാമം പരിഹരിക്കാനും പദ്ധതിയിലൂടെ സാധ്യമായി. ഈ ലക്ഷ്യ പ്രാപ്തിയിലൂടെ കാര്‍ഷികമേഖലയില്‍ ഗുണകരമായ മാറ്റം സൃഷ്ടിക്കാന്‍ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

പുതുക്കാട് നിയോജകമണ്ഡലത്തില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി 430 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സര്‍വ്വതല സ്പര്‍ശിയായ വികസനങ്ങള്‍ക്കാണ് സര്‍ക്കാര്‍ എന്നും ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപ ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. വരന്തരപ്പിള്ളി, അളഗപ്പനഗര്‍, തൃക്കൂര്‍, നെന്മണിക്കര, പുതുക്കാട് എന്നീ പഞ്ചായത്തുകളിലേക്ക് കുറുമാലിപുഴയില്‍ നിന്നും ജലസേചനം സാധ്യമാകുന്നതിന് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കുന്നതിനും കാര്‍ഷികോത്പ്പാദനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്. 18 കോടി രൂപയുടെ ഈ ബൃഹത് പദ്ധതിയുടെ ഒന്നാം ഘട്ടമാണ് പൂര്‍ത്തീകരിച്ചത്. 5 പഞ്ചായത്തുകളിലെ പതിനായിരകണക്കിനു വരുന്ന സാധാരണക്കാരുടെ കാലങ്ങളായുള്ള ജീവിതാവശ്യമാണ് ഇതോടെ സാക്ഷാത്കരിച്ചത്. അനുമതി ലഭിച്ച് രണ്ട് ദശാബ്ദത്തോടടുക്കുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഒട്ടേറെ പ്രതിസന്ധികളെ മറികടന്നുകൊണ്ടാണ് ഒന്നാംഘട്ട പൂര്‍ത്തീകരണത്തിലെത്തിയത്.

വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ ചര്‍ച്ച് പാരിഷ്ഹാളില്‍ നടന്ന ചടങ്ങില്‍ കെ.കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ അജിതാ സുധാകരന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍, ടി.എസ് ബൈജു, സുന്ദരി മോഹന്‍ദാസ്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പള്ളിക്കുന്ന് അസംപ്ഷന്‍ ചര്‍ച്ച് വികാരി ഫാദര്‍ ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.