തലപ്പാടി-ചെങ്കള, ചെങ്കള- കാലിക്കടവ് ദേശീയപാത നാലുവരിയാക്കല്‍ ഉടന്‍ തുടങ്ങും: കേന്ദ്രമന്ത്രി
കാസര്‍കോട് ജില്ലയിലെ തലപ്പാടി-ചെങ്കള, ചെങ്കള- കാലിക്കടവ് വരെയുള്ള ദേശീയ പാത നാലുവരിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞു. മൂവായിരം കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക്  ഉടന്‍ അംഗീകാരം നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വകുപ്പ് സെക്രട്ടറിയുടെ എതിര്‍പ്പ് മറികടന്നാണ് ഇത് അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലും കേരളത്തിലും വ്യത്യസ്ത കക്ഷികളാണ് ഭരിക്കുന്നതെങ്കിലും വികസന കാര്യത്തില്‍ രാഷ്ട്രീയം ഒരിക്കലും പ്രതിബന്ധമാകില്ല. രാജ്യത്തിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് വികസനമെന്നും ഇക്കാര്യത്തില്‍ സംസ്ഥാനവുമായി സഹകരിച്ച് മുന്നോട്ടു പോവുമെന്നും  കേന്ദ്ര മന്ത്രി  പറഞ്ഞു.  പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ നാട്. എന്നാല്‍ രാജ്യത്തിലെ വലിയ വിഭാഗം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുകയാണ്. ഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിലൂടെ മാത്രമേ കാര്‍ഷിക-സേവന മേഖലകളുടേതടക്കം പുരോഗതി സാധ്യമാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലാണ് ഏറ്റവും വലിയ തടസ്സം. എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇക്കാര്യത്തില്‍  വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. മുടങ്ങിക്കിടക്കുകയായിരുന്ന ഗെയില്‍ വാതക  പൈപ്പ് ലൈന്‍ പദ്ധതിയുടെ കാര്യത്തിലും വലിയ മുന്നേറ്റമാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.
തലശേരിയില്‍ നടന്ന ചടങ്ങില്‍ പളളിക്കര- നീലേശ്വരം റെയില്‍വേമേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്നു നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശേരിയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നടത്തിയത്.
കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും 400 കോടി രൂപ അനുവദിക്കുമെന്നുള്ള കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരത്തെ 250 കോടി കേന്ദ്ര റോഡ് ഫണ്ടില്‍ അനുവദിച്ചിരുന്നു.  തലപ്പാടി-കാലിക്കടവ് ദേശീയ പാത വികസനപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നത് ഉള്‍പ്പെടെയുള്ള നല്ല ചില പ്രഖ്യാപനങ്ങളാണ് കേന്ദ്രമന്ത്രി നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടായിരുന്ന ചില തടസങ്ങള്‍ ഒഴിവായെന്നും  അദ്ദേഹം വ്യക്തമാക്കി.
തലശേരിയില്‍ നടന്ന  പളളിക്കര- നീലേശ്വരം റെയില്‍വേമേല്‍പ്പാലം നിര്‍മ്മാണോദ്ഘാടന ചടങ്ങ് പള്ളിക്കരയില്‍ ഒരുക്കിയ പ്രത്യേകവേദിയില്‍ തല്‍സമയം സംപ്രേഷണം ചെയ്തു. ആയിരക്കണക്കിന് ആളുകളാണ് പള്ളിക്കരയില്‍ തങ്ങളുടെ ചിരകാല സ്വപ്‌നം പൂവണിയുന്നത് കാണാനെത്തിയത്. 82 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലം 2020 ഫെബ്രുവരിയില്‍ പൂര്‍ത്താക്കുവാന്‍ കഴിയുമെന്ന് പള്ളിക്കരയിലെ വേദിയില്‍ പി.കരുണാകരന്‍ എംപി  പദ്ധതി വിശദീകരണത്തിനിടെ വ്യക്തമാക്കി. മേല്‍പ്പാലം യഥാര്‍ത്ഥ്യമാകുന്നതോടെ  പ്രതിദിനം അമ്പതിലേറെ ട്രെയിനുകള്‍ കടന്നുപോകുന്ന പള്ളിക്കരയിലെ 269-ാം നമ്പര്‍ ലെവല്‍ ക്രോസ്  ഓര്‍മയാകും.
എംഎല്‍എ മാരായ എം.രാജഗോപാലന്‍, സി.കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു, ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ്,  നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, മുന്‍ എംഎല്‍എമാരായ കെ.പി സതീഷ് ചന്ദ്രന്‍, കെ.കുഞ്ഞിരാമന്‍, നീലേശ്വരം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ,  കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശകുന്തള,  കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല,  മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍, സ്വതന്ത്ര സമരസേനാനി കെ.ആര്‍ കണ്ണന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം.വി ബാലകൃഷ്ണന്‍,  ഗോവിന്ദന്‍ പള്ളിക്കോയില്‍, എം.രാധാകൃഷ്ണന്‍, എം സി കമറൂദ്ദീന്‍, അഡ്വ. കെ ശ്രീകാന്ത് , സി വി ദാമോദരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയടത്ത്, കുര്യാക്കോസ് പ്ലാ പറമ്പില്‍, എ കുഞ്ഞിരാമന്‍ നായര്‍,  വി കെ രമേശന്‍,  കരിവെള്ളൂര്‍ വിജയന്‍,  അസീസ് കടപ്പുറം,  ജോണ്‍ ഐമണ്‍, എബ്രഹാം തോണക്കര, എന്‍. മജുനാഥ പ്രഭു,  കെ. മോഹനന്‍, പി കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാലക്കാട് നാട്ടുകാല്‍ മുതല്‍ താണാവ് വരെയുള്ള രണ്ടു വരിപ്പാത വിപുലീകരണം, തലശ്ശേരി-മാഹി നാലുവരി ദേശീയ പാത ബൈപ്പാസിന്റെ നിര്‍മാണ പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനം തലശേരിയില്‍ നടന്ന ചടങ്ങില്‍ നടത്തി.