തദ്ദേശസ്ഥാപനങ്ങള്‍ കാലാനുസൃതമാറ്റത്തോടെ പ്രവര്‍ത്തിച്ച് മികവ് പുലര്‍ത്തുന്നുവെന്ന് മന്ത്രിമാരായ എം ബി രാജേഷും കെ എന്‍ ബാലഗോപാലും വിലയിരുത്തി. കൊട്ടാരക്കര ജൂബിലിമന്ദിരത്തില്‍ സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണ് മന്ത്രിമാര്‍ സംസാരിച്ചത്.

ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി എം ബി രാജേഷ് വേഗത്തിലുള്ള സേവനം ഉറപ്പാക്കുന്നതിനായി കെ-സ്മാര്‍ട്ട് കൂടുതല്‍ കാര്യക്ഷമമാക്കിയെന്ന് വ്യക്തമാക്കി. ഒരു സോഫ്റ്റ് വെയര്‍, ഒരു മൊബൈല്‍ ആപ് എന്നിവയിലൂടെ എല്ലാ സേവനങ്ങളുമെത്തിക്കുന്ന രീതിയാണ് കാലത്തിനൊപ്പമുള്ള വളര്‍ച്ചയ്ക്ക് ഉദാഹരണം എന്നും പറഞ്ഞു.

മുഖ്യപ്രഭാഷകനായ മന്ത്രി കെ എന്‍ ബാലഗോപാല്‍ തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കാന്‍ കഴിഞ്ഞത് തദ്ദേശസ്ഥാപനങ്ങളുടെ മികവാണെന്ന് വിലയിരുത്തി. വൈദ്യുതി ഉദ്പാദനം പോലും നിര്‍വഹിക്കാവുന്ന നിലയിലേക്കാണ് മാറ്റം. പാറക്വാറിയിലെ വെള്ളം ഉപയോഗപ്രദമാക്കിയ ജില്ലയിലെ കരീപ്ര പഞ്ചായത്തിന്റെ മികവും ചൂണ്ടിക്കാട്ടി.