മലപ്പുറം ജില്ലയിൽ 5278 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യും. ജില്ലാതല പട്ടയമേള ഫെബ്രുവരി 22ന് വൈകീട്ട് നാലിന് മലപ്പുറം നഗരസഭാ ടൗൺഹാളിൽവെച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ ജില്ലയിലെ എം.എൽ.എമാർ പങ്കെടുക്കും.
തിരൂർ ലാന്റ് ട്രൈബ്യൂണലിലെ 1342, തിരൂരങ്ങാടി ലാന്റ് ട്രൈബ്യൂണലിലെ 919, മഞ്ചേരി ലാന്റ് ട്രൈബ്യൂണലിലെ 1088, ദേവസ്വം 1899, ഏറനാട് താലൂക്കിലെ 2 ലാന്റ് അസൈൻമെന്റ്‌റ് പട്ടയം, തിരൂരങ്ങാടി താലൂക്കിലെ 28 ഒ.എൽ.എച്ച്.എസ് പട്ടയം എന്നിവ ഉൾപ്പെടെ ആകെ 5278 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്യുന്നത്. ഇരുപതോളം പട്ടയങ്ങൾ വേദിയിൽ വെച്ചും ബാക്കിയുള്ളവ ട്രൈബൂണലുകൾ തിരിച്ച് കൗണ്ടറുകൾ ഒരുക്കിയും വിതരണം ചെയ്യും.
ഓരോ കൗണ്ടറിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പട്ടയ മേളയിൽ എത്താൻ സാധിക്കാത്തവർക്ക് താലൂക്ക് ഓഫീസുകളിൽ നിന്നും വാങ്ങാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. പരിപാടിക്ക് വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ജനപ്രതിനിധികളെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പട്ടയം വാങ്ങാനെത്തുന്നവർക്ക് ചായ, കുടിവെള്ളം, അടിയന്തിര മെഡിക്കൽ സേവനം എന്നിവ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 22ന് സംസ്ഥാനതലത്തിലൊട്ടാകെ വിതരണം ചെയ്യുന്ന മുപ്പതിനായിരത്തോളം പട്ടയങ്ങളിൽ അയ്യായിരത്തിധികം പട്ടയങ്ങളും മലപ്പുറം ജില്ലയിൽനിന്നാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നതിൽ രണ്ടാം സ്ഥാനത്താണ് മലപ്പുറം ജില്ല.
മലപ്പുറം കളക്ടറുടെ ചേംബറിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അസിസ്റ്റൻറ് കളക്ടർ സുമിത്ത് കുമാർ ഠാക്കൂർ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജോസഫ് സ്റ്റീഫൻ റോബി എന്നിവർ പങ്കെടുത്തു.