2024 ല്‍ സ്റ്റേറ്റ് സിലബസില്‍ എറണാകുളം ജില്ലയില്‍ എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം എന്നീ നാല് വിദ്യാഭ്യാസ ജില്ലകളിലായി ആകെ 32,530 റഗുലര്‍ കുട്ടികള്‍കളും ഒമ്പത് സ്വകാര്യ വിദ്യാര്‍ഥികളും പരീക്ഷ എഴുതും.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് നാലിന് ആരംഭിച്ച് മാര്‍ച്ച് 25ന് അവസാനിക്കും. എല്ലാ ദിവസവും രാവിലെ 9.30 ന് ആരംഭിക്കുന്ന വിധത്തിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

ആവശ്യമുളള അദ്ധ്യാപകരെ പരീക്ഷാ നടത്തിപ്പിനായി നിയോഗിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കികൊണ്ടിരിക്കുന്നു. 51 ക്ലസ്റ്ററുകളിലായി (എറണാകുളം – 17, ആലുവ-17, മൂവാറ്റുപുഴ-9, കോതമംഗലം 8) തിരിച്ചിട്ടുളള പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ചോദ്യ പേപ്പറുകള്‍ ജില്ലയിലെ വിവിധ ട്രഷറികളിലും ആലുവ വിദ്യാഭ്യാസ ജില്ലയിലെ 9 ക്ലസ്റ്ററുകളിലെ ബാങ്കുകളിലും കോതമംഗലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന മാമലകണ്ടം ഗവണ്മെന്റ് ഹൈസ്‌ക്കൂളിലെ സ്‌ക്കൂളിലും സൂക്ഷിക്കും.

എറണാകുളം ജില്ലയില്‍ നാല് വിദ്യാഭ്യാസ ജില്ലകളിലായി 322 പരീക്ഷാ സെന്ററുകള്‍ ആണ് സജ്ജമാക്കിയിരിക്കുന്നത്. എറണാകുളം-100, ആലുവ-111, മൂവാറ്റുപുഴ-54, കോതമംഗലം-53 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി ഗവണ്മെന്റ് സെക്രട്ടേറിയറ്റ് തലത്തിലും, റവന്യൂ ജില്ലാ, വിദ്യാഭ്യാസ ജില്ല തലത്തിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ വിതരണത്തിനായി ക്ലസ്റ്ററുകള്‍ തിരിച്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളില്‍ ഔദ്യോഗിക സമയക്രമം കൃത്യമായും പാലിക്കേണ്ടതാണ് എന്ന് കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായങ്ങള്‍ (അധിക സമയം, വ്യാഖ്യാതാവിന്റെ സേവനം, സ്‌ക്രൈബ്) ആവശ്യമുള്ളയിടത്ത് നല്‍കും.

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി. ഹൈസ്‌ക്കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് 527 കുട്ടികള്‍. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മൂവാറ്റുപുഴ എന്‍.എസ്.എസ് ഹൈസ്‌കൂളിലും ശിവന്‍കുന്ന് ഗവണ്മെന്റ് ഹൈസ്‌ക്കൂളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് ഒരാള്‍ വീതമാണ് ഇവിടെ പരീക്ഷയെഴുതുന്നത്.

എസ്.എസ്.എല്‍.സി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നു. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.