പെരിയയിലെ കേരള കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഡോ.ബി.ആര്‍.അംബേദ്ക്കര്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജമ്മു കാശ്മീരില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിലായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനത്തോടൊപ്പം ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിലെ 37 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 12,744 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു.

ദരിദ്രര്‍, കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നീ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കാശ്മീരിലെ ജനങ്ങളുടെ ഉന്നമനത്തിന് വഴിയൊരുക്കുന്ന 32,000 കോടി രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

പെരിയ കേരള കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.സി.ബൈജു അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, കേന്ദ്രസര്‍വ്വകലാശാല കേരള മുന്‍ വിസി പ്രൊഫ ജി.ഗോപകുമാര്‍, കേന്ദ്രസര്‍വ്വകലാശാല കേരള എക്സിക്യുട്ടീവ് കൗണ്‍സില്‍ മെമ്പര്‍ പ്രൊഫ.ജോസഫ് കോയിപ്പള്ളി എന്നിവര്‍ സംസാരിച്ചു. കേന്ദ്രസര്‍വ്വകലാശാല കേരള രജിസ്ട്രാര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും പരീക്ഷാ കണ്‍ട്രോളര്‍ ഡോ.ആര്‍.ജയപ്രകാശ് നന്ദിയും പറഞ്ഞു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, അദ്ധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തുറന്നത് 38.16 കോടി രൂപയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്

പെരിയയിലെ കേരള കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ പുതിയതായി നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമാണ് സര്‍വ്വകലാശാല നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഹെഫ (ഹയര്‍ എജ്യൂക്കേഷന്‍ ഫിനാന്‍സിംഗ് ഏജന്‍സി) സ്‌കീമില്‍ ഉള്‍പ്പെടുത്തി 38.16 കോടി രൂപ ചെലവിലാണ് ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. മൂന്ന് നിലകളിലായി 68200 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിട്ടുള്ള അഡ്മിനിസ്‌ട്രേറ്റ് ബ്ലോക്കിന് ഭരണഘടനാ ശില്പി ഡോ. ബി.ആര്‍.അംബേദ്ക്കറുടെ നാമധേയമാണ് നല്‍കിയിട്ടുള്ളത്.

2020ല്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മാണം ആരംഭിച്ചത്. ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുത്താതെ ഭൂപ്രകൃതി അതേപടി നിലനിര്‍ത്തിയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ആദ്യ നിലയില്‍ വൈസ് ചാന്‍സലറുടെ കാര്യാലയമാണ് ഒരുക്കിയിട്ടുള്ളത്. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗം ഉള്‍പ്പെടെ നടത്തുന്നതിനുള്ള കോണ്‍ഫറന്‍സ് ഹാളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ ഓഫീസുകള്‍, അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാന്‍സ്, എക്‌സാം, പര്‍ച്ചേസ് തുടങ്ങി വിവിധ സെക്ഷനുകളും പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തിക്കും. ദിവ്യാംഗ സൗഹൃദമാണ് കെട്ടിടം. ലിഫ്റ്റ്, വൈഫൈ, പാര്‍ക്കിംഗ് സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.