മൂന്ന് പഞ്ചായത്തുകളെയും മൂന്ന് നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന പാലം

വടകര-മാഹി കനാലിനു കുറുകെ നിർമ്മിച്ച വേങ്ങോളി പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. പശ്ചിമതീര കനാൽ വികസന പദ്ധതി പൂർത്തിയാവുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സാധ്യമാകുമെന്ന് വേങ്ങോളി പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി യാഥാർത്ഥ്യത്തോടടുക്കുകയാണ്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ ഏറ്റവും നിർണ്ണായകമായി കണക്കാക്കുന്ന പദ്ധതിയിൽ ഒന്നാണ് പശ്ചിമതീര ജലപാതയുടെ വികസനം. ഇതിലൂടെ ആധുനിക യാനങ്ങൾ ഉപയോഗിച്ചുള്ള ഗതാഗതവും വിനോദസഞ്ചാര സാധ്യതകളും ശക്തിപ്പെട്ടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ പദ്ധതികളിലും കക്ഷി രാഷ്ട്രീയ ജാതി മത ഭേദമില്ലാത്ത പ്രവർത്തങ്ങൾ നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ നയമെന്ന് ഉദ്ഘാടന സദസ്സിനെ അഭിസംബോധന ചെയ്ത് രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വേങ്ങോളി പാലത്തിന്റെ ഫലകം മന്ത്രി അനാഛാദനം ചെയ്തു.

ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എം പി, എം എൽ എമാരായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ കെ രമ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. ഇൻലാന്റ് നാവിഗേഷൻ കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീല അലോക്കൻ റിപ്പോർട്ട് അവതരിപ്പിച്ചു.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ പത്മിനി ടീച്ചർ, അഡ്വ. വി കെ ജ്യോതിലക്ഷ്മി, ടി പി മിനിക, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എൻ എം വിമല, സുരേഷ് കൂടത്താംകണ്ടി, വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പി സൗമ്യ, വിവിധ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി കെ മോട്ടി, ഷക്കീല ഇങ്ങോളി, കെ കെ ബാബു, വിവിധ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ സ്വാഗതവും ഉൾനാടൻ ജലഗതാഗതം ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ഐ വി സുശീൽ നന്ദിയും പറഞ്ഞു.

എടച്ചേരി-വേങ്ങോളി പാലം റോഡിന് 3.5 കോടി

എടച്ചേരിയിൽ നിന്നും വേങ്ങോളി പാലം പാലത്തെ ബന്ധിപ്പിക്കുന്ന റോഡിന് 3.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഇ കെ വിജയൻ എം.എൽ.എ. വേങ്ങോളി പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു എം.എൽ.എ യുടെ പ്രഖ്യാപനം. എടച്ചേരിയിൽ നിന്നും വേങ്ങോളി പാലത്തെ ബന്ധിപ്പിക്കുന്ന 1.2 കിലോമീറ്റർ റോഡാണ് വീതി കൂട്ടി നവീകരിക്കുക. പ്രദേശവാസികൾ സ്ഥലം വിട്ടു നൽകാൻ സന്നദ്ധരായാൽ റോഡ് നവീകരണം ഉടൻ പൂർത്തിയാക്കാൻ കഴിയും. പ്രദേശത്തെ ടൂറിസം സാധ്യത വർദ്ധിപ്പിക്കാനും ഇത് സഹായകമാവുമെന്ന് എം.എൽ.എ പറഞ്ഞു.