സിനിമയിൽ നിർമ്മാണം പോലുള്ള ബിസിനസ്‌ മേഖലയിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ്സ് –  മുഖാമുഖം സംവാദ പരിപാടിയിലെ ആദ്യ ചോദ്യത്തിലാണ് നടി ഇക്കാര്യം മുഖ്യമന്ത്രിയോട് സൂചിപ്പിച്ചത്.

സിനിമയുടെ സാങ്കേതികം, നിർമ്മാണം തുടങ്ങിയ മേഖല യുവതലമുറയെ പരിചയപ്പെടുത്തുന്നതിന് ഇതിനെ കുറിച്ചുള്ള പാഠ്യപദ്ധതികൾ രൂപീകരിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇത് യുവതികൾക്ക് നൂതനമായ അവസരങ്ങൾ കൊണ്ട് വരുമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

സിനിമയുടെ നിർമ്മാണം, സാങ്കേതികം പോലുള്ള മേഖലയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളെ ഈ മേഖലയിൽ പ്രാപ്തരാക്കുന്നതിന് പഠന സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്ന് ഗായിക പി. കെ മേദിനി ടീച്ചർ പറഞ്ഞു.  ഗ്രാമങ്ങളിൽ നിരവധി  സംരംഭകരായ സ്ത്രീകളുണ്ട്. എന്നാൽ ഇവരുടെ ഉൽപ്പന്നങ്ങൾക്ക് കൃത്യമായി വിപണി കിട്ടാത്ത സാഹചര്യമുണ്ട്. ഇതിനെ മറികടക്കാനുള്ള നടപടികൾ ശക്തിപ്പെടുത്താൻ സർക്കാർ തലത്തിൽ പദ്ധതികൾ രൂപീക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് വിപണി കിട്ടാത്തത് ഗൗരവമായ പ്രശ്നമാണ്. ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കെ -സ്റ്റോർ പോലുള്ള പദ്ധതികൾ വഴി പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണികൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയായി പറഞ്ഞു. ദേശീയ ജലപാത പൂർത്തിയാകുന്നതോടെ ഇരുവശങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിക്കുന്നത് വഴി പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ സാധ്യത കൈവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.