സംസ്ഥാനത്തെ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി മാറ്റുകയെന്ന സർക്കാർ നയം ഫലപ്രദമായി നടപ്പാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്. കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈപ്പാസ് നിർമാണം പൂർത്തിയാകുന്നത്തോടെ കാഞ്ഞിരപ്പള്ളിയുടെ യാത്രക്ലേശത്തിനു പരിഹാരമാകുമെന്നു അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പശ്ചാത്തല വികസന മേഖലയിൽ കഴിഞ്ഞ ഏഴര വർഷമായി വികസനകുതിപ്പ് സധ്യമായിട്ടുണ്ട്. ദേശീയ പാത 66, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബൈപാസ് നിർമ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 78.69 കോടി രൂപയാണ് മുടക്കുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളവിൽനിന്നാരംഭിച്ച് ചിറ്റാർ പുഴയ്ക്കും മണിമല റോഡിനും കുറുകെ മേൽപ്പാലം നിർമ്മിച്ച് പൂതക്കുഴി റാണി ഹോസ്പിറ്റലിന് സമീപം ദേശീയ പാതയിൽ പ്രവേശിക്കുന്ന രീതിയിൽ 1.626 കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ് നിർമാണം. ബൈപ്പാസ് പൂർത്തിയാകുന്നതോടെ കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ശിലാഫലകം അനാച്ഛാദനം ചെയ്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി. മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷക്കീല നസീർ, ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, ഗ്രാമപഞ്ചായത്തംഗങ്ങൾ പി. എ. ഷെമീർ, മഞ്ജു മാത്യു, അമ്പിളി ഉണ്ണികൃഷ്ണൻ, ബിജു ചക്കലാ, ബി.ആർ. അൻഷാദ്, അഡ്വ. പി. ആർ. ഷമീർ, നിസ സലിം, അനിറ്റ് പി. ജോസ്, റോസമ്മ തോമസ്, സിന്ധു സോമൻ, വി. പി. രാജൻ, ആർ.ബി.ഡി.സി.കെ ഡെപ്യൂട്ടി ജനറൽ മാനേജരായ റീനു എലിസബത്ത് ചാക്കോ, അബ്ദുൾ സലിം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷമീം അഹമ്മദ്, സിജോ പ്ലാത്തോട്ടം, റിജോ വാളാന്തറ, നാസർ കോട്ടവാതുക്കൽ, കെ.വി. നാരായണൻ നമ്പൂതിരി, ഷെമീർ ഷാ, ജോബി കേളിയംപറമ്പിൽ, കെ.എച്ച്. റസാക്ക്, എച്ച്. അബ്ദുൽ അസീസ്, ജോയി മുണ്ടാമ്പള്ളി, ജോസ് മടുക്കക്കുഴി, തമ്പിച്ചൻ മങ്കാശേരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രധിനിധി ബെന്നിച്ഛൻ കുട്ടൻചിറയിൽ എന്നിവർ പങ്കെടുത്തു.