-തിരുവാലി 110 കെ.വി സബ്‌സ്റ്റേഷൻ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു

വൈദ്യുതി വിതരണ മേഖലയില്‍ മലപ്പുറം ജില്ല അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി.  ആഭ്യന്തര വൈദ്യുതി ഉൽപാദനം കുറവായ ഘട്ടത്തിലും ലോഡ് ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയുന്നത് പ്രസരണ മേഖലയിൽ സർക്കാർ നടത്തിയ ക്രിയാത്മകമായ ഇടപെടലിന്റെ ഫലമാണെന്നും പറഞ്ഞു. തിരുവാലി 110 കെ.വി സബ്‌സ്റ്റേഷൻ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി പ്രസരണ രംഗത്ത് വളരെ ഏറെ മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏഴര വർഷക്കാലം കൊണ്ട് 99 സബ്‌സ്റ്റേഷനുകളാണ് നാടിന് സമർപ്പിച്ചത്.

ഇതിൽ മൂന്ന് 400 കെ.വി സബ്‌സ്റ്റേഷനും 13 എണ്ണം 220 കെവി സബ്‌സ്റ്റേഷനും 42 എണ്ണം 110 കെ.വി സബ്‌സ്റ്റേഷനും 16 എണ്ണം 66 കെ.വി സബ്‌സ്റ്റേഷനും 27 എണ്ണം 33 കെ.വി സബ്‌സ്റ്റേഷനുമാണ്.
വണ്ടൂർ, എടവണ്ണ, കാളികാവ് എന്നീ 33 കെ.വി സബ്‌സ്റ്റേഷനുകൾ മുഖേനയാണ് തിരുവാലിയിൽ വൈദ്യുതി വിതരണം നടത്തുന്നത്. ഈ സബ്‌സ്റ്റേഷനുകൾക്ക് വൈദ്യുതി എത്തുന്നത് 110 കെ.വി നിലമ്പൂർ, കിഴിശ്ശേരി എന്നീ സബ്‌സ്റ്റേഷനുകളിൽ നിന്നുമാണ്.

ദീർഘ ദൂരം മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലൂടെ 33 കെ.വി ലൈനുകൾ കടന്നുപോകുന്നതിനാൽ നിരന്തരമായ വൈദ്യുതി തടസ്സങ്ങൾക്ക് കാരണമാകാറുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമായാണ് 110 കെ.വി തിരുവാലി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവാലി ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ.പി അനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ചീഫ് എഞ്ചിനീയർ ട്രാൻസ്മിഷൻ (നോർത്ത്) എസ്. ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്‌കർ ആമയൂർ, തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി, എ.പി ഉണ്ണികൃഷ്ണൻ എ.കോമളവല്ലി, തിരുവാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്‌ന മന്നിയിൽ, തിരുവാലി ഗ്രാമപഞ്ചായത്ത് മെമ്പർ സബീർ ബാബു, എം.മോഹൻദാസ്, ലസ്ലി വിജോയ്, സൈഫുദ്ധീൻ, മുഹമ്മദ് നജീബ്, പി.ഷിജു തുടങ്ങിയ പ്രസംഗിച്ചു. ചടങ്ങിൽ പദ്ധതിക്ക് ആവശ്യമായ ഭൂമി വിട്ടുനൽകിയ ഹെപ്‌സൺ പണിക്കർ, തെക്കേപുരയിൽ സോജൻ വർഗീസ് തുടങ്ങിയവരെ ആദരിച്ചു. ട്രാൻസ്മിഷൻ സിസ്റ്റം ഓപ്പറേഷൻ ആൻഡ് പ്ലാനിങ് ഡയറക്ടർ സജി പൗലോസ് സ്വാഗതവും മലപ്പുറം ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ടി.പി ഹൈദരലി നന്ദിയും പറഞ്ഞു.