ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റും: ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് 2023-ലെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ഉപഭോക്തൃ സൗഹൃദ ലോട്ടറി ഓഫീസുകൾ എന്ന നയം നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കും. നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഓഫീസുകളിൽ വരുന്നവർ ഔദാര്യം പറ്റാൻ എത്തുന്നവരല്ല എന്ന കാഴ്ചപ്പാടോടെയുള്ള സമീപനം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ സുതാര്യവും നിയമപരവുമായാണ് കേരള സംസ്ഥാന ഭാഗ്യക്കുറി നടത്തിപ്പും പ്രവർത്തനവും. ലോട്ടറി വില്പനയുടെ 60 ശതമാനവും സമ്മാനത്തുകയ്ക്കായാണ് പോകുന്നത്. പ്രതിദിനം നിരവധി സാധാരണക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ നികുതി ലഭിക്കുന്ന വിധത്തിലാണ് ലോട്ടറിയുടെ പ്രവർത്തനമെന്നും മന്ത്രി വ്യക്തമാക്കി.

 ശക്തമായ സുരക്ഷാക്രീകരണങ്ങളോടെയാണ് ലോട്ടറി നറുക്കെടുപ്പ് അടക്കമുള്ള കാര്യങ്ങൾ സർക്കാർ കൈകാര്യം ചെയ്യുന്നത്. ഓരോ തവണയും ഈ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ്. നിലവിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഷ്‌ക്കരിക്കും. പ്രവർത്തനവും ലോട്ടറി നറുക്കെടുപ്പു സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ യന്ത്രങ്ങൾ കൊണ്ടു വരുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

 ലോട്ടറി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുക എന്നത് വകുപ്പിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്.  അതിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമവും സുരക്ഷയും കൂടി  ഉറപ്പാക്കി നിരവധി പ്രവർത്തനങ്ങൾ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്. ബജറ്റിൽ വ്യക്തമാക്കിയതു പോലെ വികസനത്തിന്റെ ഭാഗമായി ലോട്ടറി ഏജന്റുമാർ, അംഗപരിമിതരായ ലോട്ടറി കച്ചവടക്കാർ ഉൾപ്പെടെ ലോട്ടറി ഓഫീസുകളിലെത്തുന്നവർക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കും. അംഗപരിമിതരായ ലോട്ടറി കച്ചവടക്കാർക്ക് ഓഫീസുകളിലേയ്ക്ക് എത്തുന്നതിന് റാമ്പ്, ലിഫ്റ്റ് സൗകര്യങ്ങളും എല്ലാ ജില്ലാ ലോട്ടറി ഓഫീസുകളിലും ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ലോട്ടറി വകുപ്പിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നവരാണ് ലോട്ടറി ഏജന്റുമാരും വില്പനക്കാരുമെന്ന് മന്ത്രി പറഞ്ഞു.  ഇന്ന് സംസ്ഥാനത്ത്  ഒരു ലക്ഷത്തോളം ആളുകളുടെ ജീവനോപാധിയാണ് ലോട്ടറി.  അന്തഃസ്സുയർത്തിപ്പിടിച്ചുകൊണ്ട് സ്വാതന്ത്ര്യത്തോടെ തൊഴിൽ ചെയ്യാൻ പറ്റുന്ന മേഖലകൂടിയാണിത്.  നിലവിൽ 40,000ത്തോളം പേർ ക്ഷേമനിധിയിൽ അംഗങ്ങളാണ്. ലോട്ടറി തൊഴിലാളി ക്ഷേമനിധി വഴി ഓണത്തിന് ഏകദേശം  20 കോടി രൂപയോളം ആനുകൂല്യമായി നൽകിയിട്ടുണ്ട്.

പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ  സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിബോർഡ് ചെയർമാൻ ടി.ബി. സുബൈർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ക്ഷേമനിധി ഓഫീസർ എ.നൗഷാദ്, ട്രേഡ് യൂണിയൻ നേതാക്കളായ യൂസഫ് എം.എസ്, ചന്ദ്രബാബു, ഡോ. പുരുഷോത്തമഭാരതി എന്നിവർ ആശംസകളർപ്പിച്ചു. സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഏബ്രഹാം റെൻ സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ഷെറിൻ കെ.ശശി നന്ദിയും പറഞ്ഞു. സംസ്ഥാനതലത്തിൽ 497 വിദ്യാർഥികളാണ് സ്‌കോളർഷിപ്പിന് അർഹരായത്.