വീടില്ലാത്തവര്‍ക്ക് വീട് നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എം.ബി രാജേഷ്

വീടില്ലാത്തവര്‍ക്ക് വീട് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഷൊര്‍ണൂര്‍ നഗരസഭയുടെ ലൈഫ് ഭവന പദ്ധതി(പി. എം. എ. വൈ )ഗുണഭോക്തൃ സംഗമവും പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും  സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്(എസ്.ടി.പി) നിര്‍മാണ ഉദ്ഘാടനവും ഷൊര്‍ണൂര്‍ മയില്‍ വാഹനം  ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതുവരെ വീടു വയ്ക്കുന്നതിനായി 17,280 കോടി രൂപ അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കിയിട്ടുണ്ട്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം രണ്ടായിരം കോടിയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള തുക കിട്ടുന്നതോടെ അടുത്ത രണ്ടര വര്‍ഷത്തിനകം വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് വെച്ച് നല്‍കാന്‍ കഴിയുമെന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ നാട് വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. പരിപാടിയില്‍ പി. മമ്മികുട്ടി എം.എല്‍.എ അധ്യക്ഷനായി. ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കെ ജയപ്രകാശ്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ജി മുകുന്ദന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.