അടുത്ത 25 വർഷംകൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിനുതകുന്ന വിധത്തിൽ കാർഷിക മേഖലയിൽ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിനായി പുതിയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുകയും സഹകരണ മേഖലയുമായി ബന്ധപ്പെടുത്തി കാർഷിക മേഖലയ്ക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കും. നവകേരള നിർമിതിക്ക് കർഷകരുമായി ആലപ്പുഴയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കാർഷികോത്പാദനങ്ങളുടെ മൂല്യവർദ്ധന, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിതരണ-സംഭരണമടക്കമുള്ള കാര്യങ്ങൾ ശക്തിപ്പെടുത്തും. അഗ്രി കോർപ്പറേറ്റുകളുടെ സ്വാധീനത്തിൽ നിന്ന് കേരളത്തിലെ കാർഷികമേഖലയേയും കർഷകരേയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ വിട്ടുവീഴ്ച കൂടാതെ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഗ്രി കോർപ്പറേറ്റുകളുടെ താത്പര്യങ്ങൾക്കു വഴങ്ങി ജലസേചനവും ഊർജ്ജലഭ്യതയും ഉറപ്പുവരുത്തുന്നതിൽ നിന്ന് പിന്മാറുകയും കൃഷിക്കുള്ള സബ്സിഡികൾ ഇല്ലാതാക്കുകയും വളങ്ങളുടെ വില കൂട്ടുകയും ഒക്കെ ചെയ്യുന്ന പൊതു സ്ഥിതിയിൽ നിന്ന് മാറി സഞ്ചരിക്കുകയാണ് കേരള സർക്കാർ.

കാർഷിക മേഖല ആകർഷകമായ, അന്തസ്സുറ്റ ഒന്നായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കാണുന്ന ഒരു നില ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. കൃഷിയെ മുഖ്യ തൊഴിൽ ആയി ആശ്രയിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടാക്കും. കൃഷിയും കർഷകരും വലിയ വെല്ലുവിളികൾ നേരിടുമ്പോൾ കാർഷിക വിളകളുടെ വിലസ്ഥിരത ഉറപ്പുവരുത്താനോ ഭക്ഷ്യധാന്യങ്ങളുടെ സംഭരണം കാര്യക്ഷമമായി നടത്താനോ തയ്യാറാവാത്ത പൊതു ദേശീയ സാഹചര്യത്തിലാണ് കൃഷിക്കുള്ള വിഹിതവും കർഷകർക്കുള്ള സഹായങ്ങളും വർദ്ധിപ്പിച്ചും വിപണിയിൽ ഇടപെട്ടും സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. ഇത് ഒരു ബദൽ വഴിയാണ്.

കാലാവസ്ഥാ വ്യതിയാനവും വന്യമൃഗ ആക്രമണങ്ങളും ഉയർന്ന ജനസാന്ദ്രത മൂലം കൃഷി ഭൂമിയിലുണ്ടായിട്ടുള്ള കുറവും കേരളത്തിന്റെ കാർഷിക മേഖലയിൽ സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. ഇതിനെയൊക്കെ മറികടക്കാൻ ഉതകുന്ന പദ്ധതികളാണ് നടപ്പാക്കിവരുന്നത്.
കർഷകരുടെ വരുമാനം നിലവിലുള്ളതിനേക്കാൾ 50 ശതമാനമെങ്കിലും വർദ്ധിപ്പിക്കണമെന്നുമുള്ള കാഴ്ചപ്പാടോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചുപോരുന്നത്. റബ്ബറിന്റെ താങ്ങുവില നമ്മുടെ പരിമിതിക്കുള്ളിൽ നിന്ന് 180 രൂപയായി വർദ്ധിപ്പിച്ചു.

കാർഷിക മേഖലയ്ക്ക് ഈ സർക്കാർ നൽകിവരുന്ന പ്രാധാന്യം എത്രയെന്ന് ഇത്തവണത്തെ ബജറ്റ് പരിശോധിച്ചാൽ വ്യക്തമാകും. വിളപരിപാലനത്തിന് 535.9 കോടി രൂപയും വിള ആരോഗ്യപരിപാലന പദ്ധതികൾക്ക് 13 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി രൂപയും കുട്ടനാട് മേഖലയിലെ കാർഷികവികസനത്തിന് 36 കോടി രൂപയും മാറ്റിവച്ചു.
നെല്ലുൽപ്പാദക കാർഷിക ആവാസ യൂണിറ്റുകൾക്ക് 93.60 കോടി രൂപയും നാളികേര കൃഷി വികസനത്തിന് 65 കോടി രൂപയും ഫലവർഗ്ഗ കൃഷി വികസനത്തിന് 18.92 കോടി രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്. ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളിൽ 25 ശതമാനം സ്ത്രീകളാണ് എന്ന് കാണണം. കാർഷികോൽപ്പന്ന വിപണന പദ്ധതിക്ക് 43.90 കോടി രൂപയും മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി രൂപയും മൃഗസംരക്ഷണത്തിന് 277.14 കോടി രൂപയും ക്ഷീരവികസനത്തിന് 109.25 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു.ഇതിൻറെ ഭാഗമായി 23,245 കൃഷിക്കൂട്ടങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 20 ശതമാനത്തോളം വിവിധ ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവയാണ്. കൃഷിക്കൂട്ടങ്ങളുടെ രൂപീകരണത്തോടെ മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ കാർഷികമേഖലയിൽ സൃഷ്ടിച്ചു.

നൂതന കാർഷിക സാങ്കേതികവിദ്യകളായ പോളിഹൗസുകൾ, മഴമറകൾ, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് എന്നിവയിൽ താൽപ്പര്യമുള്ള ധാരാളം യുവജനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അവരെ ഈ രംഗത്ത് പിടിച്ചുനിർത്തുവാനും പ്രോത്സാഹനം നൽകാനുമുള്ള പദ്ധതികളും നടപ്പാക്കുന്നു.

കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ വ്യാപനത്തിനായി കാർഷിക മിഷൻ തന്നെ സർക്കാർ ആരംഭിച്ചിട്ടുണ്ട്.സിയാൽ മോഡലിൽ കാപ്‌കോ കമ്പനി ആരംഭിച്ച് നവീന പദ്ധതികൾക്ക് തുടക്കമിടാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. 2375 കോടി രൂപയുടെ കേര പദ്ധതിക്ക് തുടക്കമായെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, എ.എം. ആരിഫ് എം.പി., എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, എം.എസ്. അരുൺകുമാർ, ദിലീമ ജോജോ,.കാർഷികോത്പാദന കമ്മീഷ്ണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ.ബി. അശോക്, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ സീറാം സാംബശിവറാവു, ജില്ല കളക്ടർ ജോൺ വി. സാമുവൽ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കർഷിക മേഖലയിലെ വിദഗ്ധരായ വിത്ത് സംരക്ഷകൻ പത്മശ്രീ. സത്യനാരായണ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ ഡോ. മധുര സ്വാമിനാഥൻ, സംസ്ഥാന കർഷക അവാർഡ് ജേതാക്കളായ കെ.എ. റോയി മോൻ, എം. ശ്രീവിദ്യ, പരമ്പരാഗത കർഷക പി. ഭുവനേശ്വരി, സംസ്ഥാന കർഷക അവാർഡ് ജേതാവ് എസ്.പി. സുജിത്ത്, കേര മേഖലയിലെ സംസ്ഥാന അവാർഡ് ജേതാവ് ജെ. ജ്ഞാനശരവണൻ, നെൽ കർഷകൻ ജോസ് ജോൺ, പച്ചക്കറികൃഷി സംസ്ഥാന അവാർഡ് ജേതാവ് എസ്.വി. സുജിത്ത്, ക്ഷീര കർഷകൻ ബൈജു നമ്പിക്കൊല്ലി, മത്സ്യ കർഷകൻ ടി. പുരുഷോത്തമൻ, ഹൈടെക് കർഷക രശ്മി മാത്യു, കാർഷിക മേഖല വിദഗ്ധൻ ഡോ.സി. ഭാസ്‌കരൻ, ആർ.സി.സി. അഡീഷണൽ ഡയറക്ടർ ഡോ.എ. സജീദ്, അഗ്രി സ്റ്റാർട്ടപ് സംരംഭകൻ ദേവൻ ചന്ദ്രശേഖരൻ, മൃഗസംരക്ഷണ മേഖല വിദഗ്ധൻ ഡോ. ആർ. വേണുഗോപാൽ, മത്സ്യമേഖലാ വിദഗ്ധൻ ഡോ.കെ.കെ. വിജയൻ, കാർഷിക മേഖല വിദഗ്ധൻ ജോർജ് അലക്സാണ്ടർ തുടങ്ങിയവർ സംവാദത്തിന് നേതൃത്വം നൽകി. ഡോ. ശ്രീവത്സൻ ജെ. മേനോൻ മോഡറേറ്ററായി.