സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഡിസംബറോടുകൂടി ഒരു ജീവനോപാധി വികസന പാക്കേജിനു രൂപം നല്‍കും. മന്ത്രിമാര്‍, സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, വിവിധമേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ദ്വിദിന ജീവനോപാധി വികസന പാക്കേജ് കോണ്‍ഫറന്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.
ഇന്നലെ നടന്ന സെഷനില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പു സെക്രട്ടറി ടി.കെ. ജോസ്, തൊഴിലുറപ്പു പദ്ധതി മിഷന്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ജീവനോപാധി പദ്ധതികളില്‍ സഹകരണ മേഖലയെക്കൂടി ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സെക്രട്ടറി ടി.കെ. ജോസിന്റെ അവതരണത്തില്‍ ജീവനോപാധികള്‍ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നൂതന ആശയങ്ങള്‍ നിര്‍ദ്ദേശിച്ചു. മൂല്യവര്‍ധിത നാളികേര ഉല്പന്നങ്ങള്‍ക്കുവേണ്ട നൂതന വിപണന തന്ത്രങ്ങളെപ്പറ്റി അദ്ദേഹം സംസാരിച്ചു.
തൊഴിലുറപ്പു പദ്ധതി മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തൊഴിലുറപ്പു പദ്ധതിയിലെ കൃഷി, ജലസേചനം, മൃഗസംരംക്ഷണം, മത്സ്യബന്ധനം തുടങ്ങിയവുടെ ഏകോപനത്തിന്റെ വിശാലസാധ്യതകള്‍ വിവരിച്ചു.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ കുടുംബശ്രീ ഉദ്യമങ്ങളെപ്പറ്റിയും നിര്‍ദ്ദിഷ്ട ജീവനോപാധി തന്ത്രങ്ങളെപ്പറ്റിയും വിശദീകരിച്ചു. ദ്വിദിന കോണ്‍ഫറന്‍സില്‍ വായ്പാ പദ്ധതിയുടെ സംസ്ഥാനതല പരിപ്രേക്ഷ്യം കാനറാ ബാങ്കിന്റെ ജനറല്‍ മാനേജരായ എന്‍ കെ. കൃഷ്ണന്‍കുട്ടിയും വായ്പാ പദ്ധതി തന്ത്രങ്ങളെക്കുറിച്ച് ആസൂത്രണ ബോര്‍ഡിലെ  നാഗേഷും സംസാരിച്ചു.
ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി ഇക്ബാല്‍ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജീവനോപാധി വികസന പാക്കേജിന്റെ വിവിധ വശങ്ങളെപ്പറ്റി വിദഗ്ദ്ധര്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു.