ആലപ്പുഴ: ജില്ലയെ ഗ്രസിച്ച മഹാപ്രളയത്തിൽ നഷ്ടമായ മരത്തണലുകൾ തിരികെക്കൊണ്ടുവരുന്നതിന് ‘അയാം ഫോർ ആലപ്പിയും’ ജില്ലയിലെ സാമൂഹ്യ വനവത്കരണ വിഭാഗവും ചേർന്ന് നടപ്പാക്കുന്ന ഹരിത പുനരധിവാസ പരിപാടിക്ക് ജില്ലാ തല തുടക്കമായി. ഞായറാഴ്ച രാവിലെ പുന്നമട ഫിനിഷിങ് പോയിന്റിന് സമീപം പനീർ ചാമ്പയും വീട്ടി മരവും നട്ടുകൊണ്ട് ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഹരിത പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്തു. പുനരധിവാസത്തിന്റെ ഭാഗമായി പ്രകൃതിയെക്കൂടി കൂട്ടിയിണക്കുന്ന പദ്ധതി മികച്ച തുടക്കമാണെന്ന് മന്ത്രി പറഞ്ഞു. പ്രളയം ബാധിച്ച പ്രദേശങ്ങളിലാണ് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മരങ്ങൾ കൂടുതലായി വച്ചുപിടിപ്പിക്കുക. നാലുലക്ഷത്തോളം മരങ്ങളാണ് വച്ചുപിടിപ്പിക്കാൻ പദ്ധതിയിടുന്നത്. കുട്ടനാട്ടിൽ പ്രകൃതി അനുയോജ്യമായ പുവരശ്, മാവ്, പ്ലാവ് എന്നിവയ്ക്ക് പ്രധാന്യം നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. നവംബർ മുതൽ അടുത്ത ജൂലൈ വരെയുള്ള കാലയളവിൽ വിവിധ തരം വൃക്ഷത്തൈകൾ കുട്ടനാട്ടിലും ആലപ്പുഴ ജില്ലയിലും നട്ടുപരിപാലിക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ആയാംഫോർ ആലപ്പി പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന സബ്കളക്ടർ വി.ആർ. കൃഷ്ണതേജ, സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്‌ററന്റ് ഫോറസ്റ്റ് കൺസർവേറ്റർ സുമി ജോസഫ്, റേഞ്ച് ഓഫീസർ ടി.സേവിയർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.