ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി കുടുംബശ്രീ മാറി: മന്ത്രി വി. എൻ. വാസവൻ

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി കേരളത്തിലെ കുടുംബശ്രീ വളർന്നുകഴിഞ്ഞെന്ന് സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കടുത്തുരുത്തി മിനി സിവിൽ സ്‌റ്റേഷൻ അങ്കണത്തിൽ നടന്ന ശ്രീജാലകം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരവധി മേഖലകളിൽ പരിശീലനം ലഭിച്ച വനിതകൾക്ക് അവരുടെ കഴിവുകൾ  വിനിയോഗിക്കാനുള്ള അവസരമുണ്ടാക്കിയെടുക്കുകയാണ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ശ്രീജാലകത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സ്ത്രീകൾക്ക് സ്വന്തമായി വരുമാനവും തൊഴിലവസരവും സൃഷ്ടിക്കപ്പെടുന്ന മാതൃകപരമായ ശ്രീജാലകം പദ്ധതി നടപ്പാക്കുന്ന കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനെ പ്രത്യേകമായി അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ബി. സ്മിത, ജോണി തോട്ടുങ്കൽ, ടി.കെ. വാസുദേവൻ നായർ, ശ്രീകലാ ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. സന്ധ്യ, സെലീനാമ്മ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമൽ ഭാസ്‌കരൻ, കെ. കൈലാസനാഥ്, ജിഷ രാജപ്പൻ നായർ, സ്‌കറിയ വർക്കി പഴയംപള്ളിൽ, നളിനി രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ. ഷിനോദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ജയകൃഷ്ണൻ, പി.ജി. ത്രിഗുണസെൻ, സന്തോഷ് ജേക്കബ്, ടോമി മ്യാലിൽ, സന്തോഷ് കുഴിവേലി തുടങ്ങിയവർ പങ്കെടുത്തു.