ഇടുക്കി ചെറുതോണി ഡാമുകൾ മേയ് 31 വരെ പൊതുജനങ്ങൾക്കു സന്ദർശിക്കാനായി തുറന്നുകൊടുക്കുന്നതിന് അനുമതിയായി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദർശനത്തിന് അനുമതി. ഒരു സമയം പരമാവധി 20 പേർക്കാകും പ്രവേശനം.

സന്ദർശകരെ അനുവദിക്കുന്ന കാലയളവിൽ സെക്യൂരിറ്റി ഗാർഡുകളെ അധികമായി നിയമിച്ച് സിസിടിവി ക്യാമറ നിരീക്ഷണത്തിലൂടെയും മെറ്റൽ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കിയാകും സന്ദർശകരെ പ്രവേശിപ്പിക്കുക. ഡാമിനു സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തു ബാരിക്കേഡുകളുംമറ്റും ഉപയോഗിച്ചു വർക്ക് സൈറ്റുകൾ വേർതിരിച്ചു പ്രവേശനം നിയന്ത്രിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടു സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. (ഉത്തരവ്: സ.ഉ.(സാധാ) നം.71/2024/POWER, തീയതി: 09/04/2024).