പ്രളയാനന്തര പുനരധിവാസ ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. നിർമ്മാണ പ്രവർത്തനങ്ങൾ ബ്ലോക്ക് തലത്തിൽ ഏകോപിപ്പിക്കുന്നതിന് ‘സുരക്ഷിത കൂടൊരുക്കും കേരളം’ എന്ന പേരിൽ ഭവന നിർമ്മാണ സഹായ കേന്ദ്രം ആറു മാസത്തേക്ക് ബ്ലോക്ക്/മുനിസിപ്പൽ ഓഫീസിൽ പ്രവർത്തിക്കാനും നിർദ്ദേശം നൽകി. ആദ്യഘട്ടത്തിൽ സർക്കാർ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഭവന നിർമ്മാണത്തിന് തയ്യാറായിട്ടുള്ളവരിൽ നിന്ന് സമ്മതപത്രം സ്വീകരിച്ചു തുടങ്ങി. 563 പേരാണ് ഇതുവരെ സ്വന്തമായി വീട് നിർമ്മിക്കുന്നതിന് സമ്മതപത്രം നൽകിയിട്ടുളളത്. ഇതിൽ 211 പേർക്ക് ആദ്യ ഗഡുവായി 1,09,000 രൂപ അനുവദിച്ചു. ബ്ലോക്കുകളിൽ ഗുണഭോക്താക്കളുടെ പ്രത്യേകം യോഗം ചേർന്നാണ് സമ്മതപത്രം സ്വീകരിച്ചത്. കാലവർഷക്കെടുതിയെ തുടർന്ന് 866 കുടുംബങ്ങൾക്കാണ് ജില്ലയിൽ വീട് നഷ്ടപ്പെട്ടത്. നിലവിൽ 37 കുടുംബങ്ങളിലെ 137 പേർ എട്ട് ക്യാമ്പുകളിലായി താമസിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ എ.ആർ. അജയകുമാർ അറിയിച്ചു.
രണ്ടു തരത്തിലാണ് പുനരധിവാസ ഭവന നിർമ്മാണം. സർക്കാർ ധനസഹായം സ്വീകരിച്ച് സ്വന്തം ഭൂമിയിൽ സ്വന്തം ഉത്തരവാദിത്തത്തോടെ വീടുനിർമ്മാണത്തിനും അല്ലെങ്കിൽ സ്വന്തം ഭൂമിയിൽ വീടു വയ്ക്കാൻ ആഗ്രഹിക്കുന്നവർ സർക്കാർ മേൽനോട്ടത്തിൽ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഭവന നിർമ്മാണം നടത്താനുമാണ് സർക്കാർ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ലൈഫ് മിഷൻ ഭവന പദ്ധതിയിൽ സ്വീകരിച്ചിട്ടുള്ള ഭവന രൂപകൽപ്പനകളാണ് ഇതിനായി ഉപയോഗിക്കുക. പ്രളയത്തെ ചെറുക്കുന്ന വിധത്തിലുള്ള ഘടനയായിരിക്കും പുതിയ കെട്ടിടങ്ങൾക്ക് ഉണ്ടാകുക. ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന പ്രാദേശിക സാങ്കേതിക വിദഗ്ധൻ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കും. ഇതോടൊപ്പം നിർമ്മാണം ഓരോഘട്ടത്തിലും വിലയിരുത്തും. ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കുമെന്നും ജില്ലാ കളക്ടർ എ.ആർ. അജയകുമാർ അറിയിച്ചു.