മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീർത്ഥാടകർക്ക് ഒരുക്കുന്ന സൗകര്യങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു.

പമ്പയിലും നിലയ്ക്കലിലും ഉൾപ്പെടെ തീർത്ഥാടകർക്ക് താമസിക്കാനുളള താൽക്കാലിക സൗകര്യങ്ങൾ പൂർത്തിയായി വരികയാണ്. ഇടത്താവളങ്ങളിൽ സൗജന്യമായി ഭക്ഷണം നൽകുന്നതിനുളള ക്രമീകരണങ്ങളും പൂർത്തിയായി. തീർത്ഥാടകർ തീവണ്ടി മാർഗം കൂടുതലായി എത്തുന്ന ചെങ്ങന്നൂരിലും താൽക്കാലിക സൗകര്യം ഏർപ്പെടുത്തും. ശുദ്ധജലം ലഭ്യമാക്കാനുളള നടപടികളെല്ലാം കേരള വാട്ടർ അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്.

യോഗത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, എം.എൽ.എമാരായ രാജു അബ്രഹാം, സജി ചെറിയാൻ, സുരേഷ് കുറുപ്പ്, പി.സി. ജോർജ്ജ്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാർ തുടങ്ങിയവരും പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കലക്ടർമാരും വിവിധ സർക്കാർ വകുപ്പുകളുടെ മേധാവികളും റെയിൽവെ, ബി.എസ്.എൻ.എൽ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.