ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് ആദ്യ ഘട്ടത്തില്‍ 16 മുതല്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 300 ബസുകള്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കും. ഇതില്‍ 10 എണ്ണം ഇലക്ട്രിക് ബസുകളാണെന്നതാണ് പ്രതേ്യകത. 33 സീറ്റുകളുള്ള ഇലക്ട്രിക് ബസുകള്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. ഇന്ധന ചിലവ് കുറച്ച് പ്രകൃതി സൗഹൃദമായി തീര്‍ഥാടനം നടത്തുവാന്‍ സഹായിക്കുമെന്നതാണ് ഇലക്ട്രിക് ബസുകളുടെ പ്രതേ്യകത. സാധാരണ വനം വകുപ്പിന്റെ സംരക്ഷിത മേഖലകളില്‍ മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. പെരിയാര്‍ കടുവ സംരക്ഷണ മേഖലയുടെ ഭാഗമായ നിലയ്ക്കല്‍, പമ്പ പ്രദേശങ്ങളില്‍ ഭാവിയില്‍ മലിനീകരണം കുറയ്ക്കുന്നതിന് പൂര്‍ണമായും ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണാസ്ഥാനത്തില്‍ 10 ഇലക്ട്രിക് ബസുകള്‍ കെഎസ്ആര്‍ടിസി എത്തിക്കുന്നത്. മണിക്കൂറില്‍ 120 കി.മീ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നവയാണ് ഇലക്ട്രിക് ബസുകള്‍. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ പരമാവധി 60 കി.മീ വേഗതയില്‍ വരെ ഇവയ്ക്ക് സഞ്ചരിക്കാന്‍ കഴിയും. വായു മലിനീകരണം, ശബ്ദ മലിനീകരണം എന്നിവ പൂര്‍ണമായി ഒഴിവാക്കി ഇന്ധന ചെലവ് ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രതേ്യകത.
ഇലക്ട്രിക് ബസുകള്‍ക്ക് പുറമേ 250 ഓര്‍ഡിനറി ലോ ഫ്‌ളോര്‍ ബസുകളും 40 എ.സി വോള്‍വോ ബസുകളുമാണ് സര്‍വീസിന് തയാറാക്കിയിട്ടുള്ളത്. നിലയ്ക്കലില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ടൂവേ ടിക്കറ്റുകള്‍  നിലയ്ക്കലിലെ കൗണ്ടറുകളില്‍ നിന്ന് നല്‍കും.എല്ലാ ചെയിന്‍ സര്‍വീസ് ബസുകളിലും പ്രീപെയ്ഡ് ടിക്കറ്റുകള്‍ നല്‍കുന്നതിനാല്‍ കണ്ടക്ടര്‍മാര്‍ ഉണ്ടാകില്ല. പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോകേണ്ട തീര്‍ഥാടകര്‍ക്ക് വണ്‍വേ ടിക്കറ്റ് പമ്പയിലെ കെഎസ്ആര്‍ടിസി കൗണ്ടറില്‍ നിന്നും ലഭിക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ പമ്പയിലെത്തി തീര്‍ഥാടകരെ ഇറക്കിയതിന് ശേഷം പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക.