തൃശൂർ വടക്കാഞ്ചേരി നഗരസഭയില്‍ കുമ്പളങ്ങാട് ഡംപ് സൈറ്റില്‍ 2500 ടണ്‍ മാലിന്യം ബയോമൈനിങ്ങ് പൂര്‍ത്തീകരിച്ചു. 20 ടണ്‍ മാലിന്യമടങ്ങുന്ന ആദ്യ ലോഡ് തമിഴ്‌നാട് ഡാല്‍മിയപുരം സിമന്റ് കരാര്‍ കമ്പനിയിലേക്ക് പുറപ്പെട്ടു. കുമ്പളങ്ങാട് അഞ്ചാം വാര്‍ഡില്‍ 2.75 ഏക്കര്‍ സ്ഥലത്താണ് നഗരസഭയുടെ ബയോ മൈനിങ്ങ് നടത്തുന്നത്. ലോക ബാങ്കിന്റെ സഹായത്തോടെ കെ.എസ്.‍ഡബ്യു.എം.പി ഫണ്ടില്‍ നിന്നും 9 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. മൂന്നുമാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാകും.

മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള ഏകദേശം 15,000 ടണ്‍ മാലിന്യമാണ് ബയോ മൈനിങ്ങ് നടത്തുന്നത്. പദ്ധതി വഴി ആധുനിക ട്രോമെല്‍ യന്ത്ര സംവിധാനത്തിന്റെ സഹായത്തോടെ പ്ലാസ്റ്റിക്, റബര്‍ തുടങ്ങിയ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സിമന്റ് നിര്‍മ്മാണ മേഖലയിലേക്ക് കയറ്റുമതി ചെയ്യാനാകും. പ്രതിദിനം 400 ടണ്‍ മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരിക്കാനുള്ള ശേഷി ഈ യന്ത്ര സംവിധാനത്തിനുണ്ട്. കൂടാതെ മണ്ണ് പരിശോധിച്ച്, അനുയോജ്യമാകുന്ന മണ്ണ് പുനരുപയോഗിക്കാനും സാധിക്കും.

പരിപാടിയുടെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല മോഹന്‍, സ്ഥിരം സമിതി അധ്യക്ഷ എ.എം ജമീലാബി, വാര്‍ഡ് കൗണ്‍സിലര്‍ കവിത, നഗരസഭാ സെക്രട്ടറി കെ.കെ മനോജ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിദ്ധിക്കുല്‍ അക്ബര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോകുല്‍ ദാസ്, കെഎസ്ഡബ്ലിയുഎംപി ഉദ്യോഗസ്ഥരായ അരുണ്‍ വിന്‍സന്റ്, എസ്. ശ്രീകുമാര്‍, യു. ശുബിത മേനോന്‍, മിഥിന്‍ മാത്യു, കൗണ്‍സിലര്‍മാര്‍, പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ എസ്എംഎസ് ജീവനക്കാര്‍, നഗരസഭാംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.