മൂന്നാറിന് പുതുതായി നാല് കെ.എസ്.ആർ.ടി.സി ബസ്സുകൾ: മന്ത്രി ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി മൂന്നാറിൽ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. മൂന്നാറിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ പുതുതായി നാല് കെ.എസ്.ആർ.ടി.സി ബസ്സുകൾ അനുവദിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

മൂന്നാറിൻ്റെ തിലകക്കുറിയാണ് റോയൽ വ്യൂ ബസ്. ഒരു ദിവസം പകൽ നാല് യാത്രകൾ മാത്രമാണ് ഡബിൾ ഡക്കർ ബസ് നടത്തുക. നിലവിലെ ടൂറിസം യാത്രാ സംവിധാനങ്ങൾക്ക് ഭീഷണിയല്ല ഈ ബസ് സംവിധാനം. മൂന്നാറിൻ്റെ പ്രകൃതി രമണിയമായ കാഴ്ചകൾക്ക് മറ്റൊരനുഭവം പകരുകയാണ് ഡബിൾ ഡക്കർ ബസ്സിലെ യാത്രകളിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ സഞ്ചാരികൾക്ക് പോലും കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കറിലൂടെയുള്ള മൂന്നാർ യാത്ര പുതിയ അനുഭവമാകണമെന്ന് മന്ത്രി പറഞ്ഞു.

വലിയ വികസന പ്രവർത്തനങ്ങളാണ് കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കുക. മൂന്നാറിൽ കെ.എസ്.ആർ.ടി.സിയുടെ ഭൂമിയിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാൻ താൽപര്യപത്രം ക്ഷണിച്ചു കഴിഞ്ഞു. മൂന്നാറിൽ നിന്നും വിവിധ വിനോദ സഞ്ചാര സ്ഥലങ്ങളിലേക്ക് ബസ്സുകൾ ഓടിക്കും. ബസുകൾ കൃത്യസമയത്ത് ഓടുകയും ക്യാൻസലേഷനുകൾ ഒഴിവാക്കുകയുമാണ് ലക്ഷ്യം. 506 പുതിയ റൂട്ടുകളാണ് ജനപ്രതിനിധികളുടെ അഭിപ്രായ കൂടി പരിഗണിച്ച് തയ്യാറാക്കിയിട്ടുള്ളത്. ഇതിന് സ്വകാര്യ സംരംഭകർക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രതിബന്ധത കെ.എസ്.ആർ.ടി.സി കൈവിടില്ല. ആറ് മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയെ പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കും. മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

അഡ്വ. എ. രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ഡബിൾ ഡക്കർ ബസ് ആദ്യ യാത്ര നടത്തി. മൂന്നാർ കെ.എസ്.ആർ.ടി.സി സ്റ്റാൻ്റിൽ നിന്നും ഗ്യാപ് റോഡ് വ്യൂപോയിൻ്റ് വരെയായിരുന്നു യാത്ര.