പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഏർപ്പെടുത്തിയ 2017 ലെ ഡോ. അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
അച്ചടി മാധ്യമ വിഭാഗത്തിൽ ‘മാധ്യമം’ ദിനപത്രത്തിലെ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ ഷെബിൻ മെഹബൂബിനാണ് പുരസ്‌കാരം. 2017 ജനുവരി 10,11,12 തീയതികളിൽ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ‘അറനാടൻ: ഒരു വംശം കൂടി നാട് നീങ്ങുന്നു”എന്ന ലേഖന പരമ്പരയ്ക്കാണ് അവാർഡ്. ശാസ്ത്രീയവും ചരിത്രപരവുമായ പഠനങ്ങളുടെ പിൻബലത്തിൽ സാംസ്‌കാരികമായും സ്വതപരവുമായി ഏറെ സവിശേഷതകളുള്ള നിലമ്പൂർ മേഖലയിലെ അറനാടൻ ആദിമ ഗോത്ര സമൂഹം നേരിടുന്ന ഗുരുതരമായ വിഷയം വളരെ ശ്രദ്ധേയമായി അവതരിപ്പിക്കാൻ കഴിഞ്ഞതായി ജൂറി വിലയിരുത്തിയതായി പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ, സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദൃശ്യമാധ്യമ വിഭാഗത്തിൽ കൈരളി ടി.വി. സീനിയർ ന്യൂസ് എഡിറ്റർ കെ.രാജേന്ദ്രൻ ഒരുക്കിയ ‘വാടാത്ത കാട്ടുപൂക്കൾ”എന്ന ന്യൂസ് ഡോക്യുമെന്ററിയാണ് അവാർഡ് നേടിയത്. 2017 മാർച്ച് 13 ന് പീപ്പിൾ ടി.വി യിൽ സംപ്രേഷണം ചെയ്ത സ്റ്റോറി പട്ടികവിഭാഗം ജനങ്ങളുടെ ജീവിതത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വരച്ച് കാട്ടി നിലവാരത്തിലും അവതരണത്തിലും വിഷയത്തിന്റെ തിരഞ്ഞെടുപ്പിലും മികച്ച നിലവാരം പുലർത്തിയതായി ജൂറി കണ്ടെത്തി.
ശ്രവ്യമാധ്യമ വിഭാഗത്തിൽ ആകാശവാണി മഞ്ചേരി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ഡി.പ്രദീപ് കുമാർ അവാർഡിന് അർഹനായി. 2017 ജൂലൈ 23ന് പ്രക്ഷേപണ ചെയ്ത ‘ഏകസ്ഥ ഗുരുകുലങ്ങൾ’ എന്ന ന്യൂസ് ഡോക്യുമെന്ററിയാണ് അവാർഡ് നേടിയത്. കുട്ടുമ്പുഴ വനമേഖലയിലൂടെ സഞ്ചരിച്ച് ശ്രവ്യമാധ്യമത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയും പരിമിതികളെ സമർത്ഥമായി അതിജീവിച്ചും വനമേഖലയിൽ സ്ഥാപിതമായ ഏകാധ്യാപക വിദ്യാലയങ്ങളെ അനുപമമായ ശൈലിയിലും ഭംഗിയിലും വരച്ചുകാട്ടാനായതായി ജൂറി വിലയിരുത്തി.
പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിൽ പട്ടികജാതി, വർഗ ജനവിഭാഗങ്ങളേയും അവരുടെ സാമൂഹികമായ വിവിധ വിഷയങ്ങളേയും ആസ്പദമാക്കി തയ്യാറാക്കിയിട്ടുള്ള മികച്ച വാർത്താധിഷ്ഠിതപരിപാടിക്കാണ് പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് അവാർഡ് നൽകുന്നത്. 2016 ആഗസ്റ്റ് 16നും 2017 ആഗസ്റ്റ് 15നും മധ്യേ പ്രസിദ്ധീകരിച്ചതും സംപ്രേഷണം ചെയ്തതുമായ വാർത്തകളും ഫീച്ചറുകളുമാണ് പരിഗണിച്ചത്.
ദൃശ്യമാധ്യമത്തിനും അച്ചടി മാധ്യമത്തിനും 30000 രൂപ വീതവും ഫലകവും ശ്രവ്യ മാധ്യമത്തിന് 15000 രുപയും ഫലകവുമാണ് അവാർഡ്. അടുത്ത വർഷം മുതൽ ദൃശ്യ, അച്ചടി മാധ്യമങ്ങൾക്ക് 50000 രൂപ വീതവും ശ്രവ്യ മാധ്യമത്തിന് 30000 രൂപയുമായി അവാർഡ് തുക നിശ്ചയിക്കണമെന്ന് അവാർഡ് നിർണയസമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ പി. വിനോദ് അധ്യക്ഷനായ അവാർഡ് നിർണയ സമിതിയിൽ പ്രഭാവർമ്മ, ആർ.എസ്. ബാബു, ജി.പി.രാമചന്ദ്രൻ, ഡോ. പി.കെ രാജശേഖരൻ എന്നിവർ അംഗങ്ങളായിരുന്നു, മൊത്തം 29 എൻട്രികളാണ് ലഭിച്ചത്.
ഡിസംബർ ആറിന് രാവിലെ 11ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ, സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ അവാർഡുകൾ വിതരണം ചെയ്യും.